കുറവിലങ്ങാട് : പകലോമറ്റത്ത് കബറടങ്ങിയിരിക്കുന്ന മാർ ഗീവർഗീസ് നാമധാരികളുൾപ്പെടെയുള്ള അർക്കദിയാക്കോന്മാരുടെയും അങ്കമാലിയിൽ കബറടങ്ങിയിരിക്കുന്ന അർക്കദിയാക്കോൻമാരുടെയും ദുക്റാന സഭാ പിതാക്കന്മാരുടെ കാർമികത്വത്തിൽ ആചരിച്ചു. അഭിവന്ദ്യ മെത്രാന്മാരുടെയും വൈദികരുടെയും നേതൃത്വത്തിൽ വിശ്വാസികൾ അർക്കദിയാക്കോൻമാരുടെ പുണ്യ കബറുകളിൽ ധൂപാർപ്പണം നടത്തിയതിനുശേഷം തറവാട് പള്ളിയിൽ പുരാതന ക്രമത്തിലുള്ള യാമ നമസ്കാര ശുശ്രൂഷ നിർവഹിച്ചു. യാമ പ്രാർത്ഥനക്കു ശേഷം അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. യൂറോപ്യൻ മിഷനറിമാരുടെ നിയന്ത്രണം ശക്തമായിത്തീർന്ന പതിനേഴാം നൂറ്റാണ്ടു വരെ മാർത്തോമാ നസ്രാണികൾ ഒറ്റ സമുദായവും സഭയുമായി നിന്നിരുന്ന കാലത്ത് പള്ളി യോഗത്തിന്റെ അധ്യക്ഷനും
അഡ്മിനിസ്ട്രേറ്റേഴ്സും ആയി മാർത്തോമാ നസ്രാണികളെ നയിച്ച അർക്കദിയാക്കോന്മാരെ കുറിച്ച് കൂടുതൽ പഠിച്ചെടുത്താലേ അവരുടെ പ്രസക്തി മനസ്സിലാവുകയുള്ളൂ എന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന ബിഷപ്പും ആയ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. മാർത്തോമാ നസ്രാണികളുടെ സത്യവിശ്വാസത്തെ തെറ്റായി മനസ്സിലാക്കിയ യൂറോപ്യൻ ശക്തികൾ നസ്രാണികളുടെ സ്വാതന്ത്ര്യവും പരമാധികാരവും വ്യക്തിത്വവും ഇല്ലാതാക്കാൻ ഘട്ടം ഘട്ടമായി പരിശ്രമിച്ചു. വിവിധ അർക്കദിയാക്കോന്മാരുടെ ചരിത്ര കാലഘട്ടങ്ങളും പ്രധാന സംഭവങ്ങളും ഉദയംപേരൂർ സൂനഹദോസ്, മട്ടാഞ്ചേരിയിൽ നടന്ന കൂനൻ കുരിശ് സത്യം , ആലങ്ങാട് നടന്ന മെത്രാൻ വാഴിക്കൽ ചടങ്ങ് തുടങ്ങിയവയെക്കുറിച്ചും തോമസ് മാർ തിമോർത്തിയോസ് മെത്രാപ്പോലീത്ത വിശദീകരിച്ചു. സീറോ മലബാർ സഭയുടെ കൂരിയാ ബിഷപ്പ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ അർക്കദിയാക്കോന്മാരെ സഭയുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തേണ്ടതിന്റെയും ഇത്തരത്തിലുള്ള ഓർമ്മയാചരണങ്ങൾ നടത്തുന്നതിന്റെയും സാംഗത്യത്തെക്കുറിച്ച് അനുഗ്രഹപ്രഭാഷണത്തിൽ സൂചിപ്പിച്ചു. കുറവിലങ്ങാട് സീറോ മലബാർ സഭയുടെ മാത്രമല്ല എല്ലാ മാർത്തോമാ
നസ്രാണികളുടെയും തറവാട് ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പകലോമറ്റം ഇനിയും വളർത്തിയെടുക്കേണ്ട ഒരു നസ്രാണി കേന്ദ്രമാണെന്ന് പാലാ രൂപത വികാരി ജനറൽ ബഹു. മലേപ്പറമ്പിൽ ജോസഫച്ചൻ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. പകലോമറ്റം ഒരു പുണ്യഭൂമിയാണെന്നും നാനാജാതി മതസ്ഥർ പണ്ടുകാലം മുതലേ വന്ന് തിരിതെളിച്ചും മറ്റും പ്രാർത്ഥിക്കുമായിരുന്നെന്നും പകലോമറ്റം തറവാട്ടിലെ ബഹു. കോട്ടയിൽ ജോസച്ചൻ അനുസ്മരിച്ചു. കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപിസ്കോപ്പൽ അർക്കദിയാക്കോൻ ഫൊറോന തീർത്ഥാടന പള്ളി വികാരിയും ആർച്ച് പ്രീസ്റ്റും ആയ ബഹു. മേനാച്ചേരി തോമസച്ചൻ, സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ സിനഡൽ കമ്മീഷൻ സെക്രട്ടറി തയ്യിൽ സിറിൽ തോമസച്ചൻ, നസ്രാണി സമുദായ മുന്നേറ്റത്തിന്റെ കോർഡിനേറ്റേഴ്സ് ആയി പ്രവർത്തിക്കുന്ന ശ്രീ. സെന്നിച്ചൻ ചോതിരക്കുന്നേൽ, ഷെവ. ഉമ്മച്ചൻ വേങ്കടത്ത്, ശ്രീ. ജൂലിയാൻ വെട്ടൂർ ഉൾപ്പെടെ വിവിധ സുറിയാനി സഭകളിൽ നിന്നും വിവിധ ജില്ലകളിൽ നിന്നുമായി നിരവധി പേർ ദുക്റാനാ ആചരണത്തിൽ പങ്കുചേർന്നു.














