ദില്ലി: രാജ്യം മറ്റൊരു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുകയാണ്. എൻ ഡി എ സ്ഥാനാർഥി സി പി രാധാകൃഷ്ണനും ഇന്ത്യ സഖ്യ സ്ഥാാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഡിയും തമ്മിലാണ് പോരാട്ടം. ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ വിജയിക്കുന്നവർ സുപ്രധാന പദവിയിലേക്ക് നടന്നുകയറും. ഈ സാഹചര്യത്തിൽ രാജ്യത്ത് ഇതുവരെ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ ചരിത്രവും, വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും നടപടികൾ എങ്ങനെയെന്നും അറിയാം.
രാജ്യത്ത് പതിനാറാം തവണയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. 4 തവണ ഉപരാഷ്ട്രപതിമാരെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. ആദ്യത്തെ ഉപരാഷ്ട്രപതിയായ എസ് രാധാകൃഷ്ണൻ 1952 ലും 1957 ലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1979 ൽ മുഹമ്മദ് ഹിദായത്തുള്ളയും 1987 ൽ ശങ്കർ ദയാൽ ശർമ്മയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതുവരെയുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ചത് മലയാളിയായ കെ ആർ നാരായണനാണ്. 1992 ൽ നടന്ന തെരഞ്ഞെടുപ്പിൽ 711 വോട്ടുകൾ പോൾ ചെയ്തതിൽ 700 വോട്ടും ലഭിച്ചത് കെ ആർ നാരായണനായിരുന്നു. എതിർ സ്ഥാനാർത്ഥിയായ കാക ജോഗീന്ദറിന് ലഭിച്ചത് ഒരു വോട്ട് മാത്രമാണ്. 10 വോട്ടുകൾ അന്ന് അസാധുവായതും ശ്രദ്ധേയമായി.













