പാലാ:20 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ പടിയിറങ്ങുന്നു . 2005-ൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി സർവീസിൽ പ്രവേശിച്ച ഷാജിയച്ചന്റെ ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ദേശീയ-അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. “കാർഷിക മേഖലയിലെ സമരങ്ങൾ: കേരളത്തിലെ കർഷകരുടെ ഉന്നമനത്തിനായുള്ള ഇൻഫാമിന്റെ പ്രയത്നം”, “ദി അൽഫോൻസിയൻ പാരാഡൈം ഓഫ് ഔട്ട്കം ബേസ്ഡ് എഡ്യൂക്കേഷൻ” എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. സേവന കാലയളവിൽ നിരവധി ദേശീയ സെമിനാറുകളുടെ സംഘാടനത്തിന് നേതൃത്വം നൽകി.
2023-ൽ അൽഫോൻസാ കോളേജിന്റെ പ്രിൻസിപ്പലായി നിയമിതനായ അദ്ദേഹത്തിന്റെ നേതൃത്വകാലം കോളേജിൻ്റെ സുവർണ്ണ കാലഘട്ടമായിരുന്നു. നാക് അഞ്ചാം സൈക്കിളിൽ ‘എ പ്ലസ്’ ഗ്രേഡോടെ റി അക്രഡിറ്റേഷൻ നേടാൻ കോളേജിന് കഴിഞ്ഞു.
വജ്രജൂബിലി ഉദ്ഘാടന-സമാപന ചടങ്ങുകൾ വിപുലമായി സംഘടിപ്പിച്ചു. മൾട്ടിമീഡിയ തിയേറ്റർ, കോളേജ് കമാനം, വി.ഐ.പി ലോഞ്ച്, കോളേജ് പ്രവേശന കവാടത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ പ്രതിമ തുടങ്ങിയവയുടെ നിർമ്മാണവും ലൈബ്രറി നവീകരണവും ഉൾപ്പെടെയുള്ള വികസന പദ്ധതികൾ അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളായിരുന്നു. കായിക മേഖലയിലെ മികവിന് കോളേജിന് ലഭിച്ച ജി.വി.രാജ അവാർഡ്, കേരള ലീഡർഷിപ്പ് അവാർഡ്, ദീപിക, കേരള കൗമുദി എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ മികച്ച കലാലയത്തിന് നൽകുന്ന പുരസ്കാരങ്ങളും കോളേജ് സ്വന്തമാക്കിയത് അദ്ദേഹത്തിൻ്റെ കാലത്താണ് .
മഹാത്മാഗാന്ധി സർവകലാശാലയുടെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള മോസസ് അവാർഡ് ഈ വർഷം കോളേജിന് ലഭിച്ചു. മികച്ച എൻ.എസ്.എസ് സൗഹൃദ പ്രിൻസിപ്പൽ, മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച എൻ.എസ്.എസ് വോളണ്ടിയർ എന്നീ പുരസ്കാരങ്ങളും സ്ഥാപനത്തിന് സ്വന്തമായി. ഈ വർഷത്തെ എം.ജി. സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കിരീടവും കോളേജ് നേടിയെടുത്തു.
ഡി.എസ്.ടി. ഫിസ്റ്റ്, ഡി.ബി.ടി. സ്റ്റാർ, ഡി.എസ്.ടി. ക്യൂറി തുടങ്ങിയ വിവിധ പദ്ധതികളിലൂടെ കേന്ദ്രസർക്കാരിന്റെ രണ്ടു കോടി എൺപത്തിആറ് ലക്ഷം രൂപയുടെ ധനസഹായം സ്വരൂപിക്കാൻ കോളേജിന് സാധിച്ചു. കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ‘സ്നേഹവീട്’ പദ്ധതിയിലൂടെ മുപ്പത്തിയഞ്ച് ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി സാമൂഹിക പ്രതിബദ്ധതയുടെ അനുകരണീയ മാതൃക സൃഷ്ടിക്കാനും സാധിച്ചു.
നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റ ആരംഭത്തോടെ പഠന സമയം രാവിലെ ഒൻപതു മണി മുതൽ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ ആക്കി പുനഃക്രമീകരിക്കുകയും, തുടർന്നുള്ള സമയം പാർടൈം ജോലികൾക്കും പി.എസ്.സി., എസ്.എസ്.സി., ബാങ്ക് പരിശീലനം എന്നിവയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിലൂടെ വിദ്യാർത്ഥിനികളെ സ്വയംപര്യാപ്തരും തൊഴിൽ സജ്ജരുമാക്കി വളർത്തിയെടുക്കാൻ കോളേജി സാധിച്ചു. കോളേജിൻറെ നവീകരിച്ച ലൈബ്രറിയും ഓപ്പൺ ജിമ്മും കമ്മ്യൂണിറ്റി കോളേജ് കോഴ്സുകളും പൊതുജനങ്ങൾക്ക് കൂടി കോളേജിന്റെ സൗകര്യങ്ങൾ ഉപയോഗിക്കാൻ തക്കവിധത്തിൽ തുറന്നുകൊടുത്തതും ഷാജിയച്ചന്റെ സംഘാടന പാടവത്തിന്റെയും വിശാല മനസ്സിന്റെയും തെളിവുകളായി നിലകൊള്ളുന്നു.

പ്രിൻസിപ്പലിനോടൊപ്പം സർവീസിൽ നിന്ന് വിരമിക്കുന്ന ഹിന്ദി വിഭാഗം മേധാവി പ്രൊഫ.ഡോ. ജസ്റ്റി ഇമ്മാനുവൽ,ലൈബ്രേറിയൻ ശ്രീമതി ബിജിമോൾ ജോസഫ്, ഓഫീസ് സ്റ്റാഫ് ശ്രീ. ബോസ്കോച്ചൻ തോമസ് എന്നിവർക്ക് കോളേജ് രക്ഷാധികാരി മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യാത്രയയപ്പ് നൽകി. കോളേജ് മാനേജർ മോൺ. റവ.ഡോ. ജോസഫ് തടത്തിൽ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സിസ്റ്റർ റിയാ മാത്യു, ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത്, ബർസാർ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ പ്രസംഗിച്ചു.