തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നൽകുന്നതിന് തുല്യമാണ് ഈ നീക്കം. ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാരിന്റെ ഈ നടപടി ഒരു വലിയ ‘ഡീലിന്റെ’ ഭാഗമാണെന്ന് തുറന്നടിച്ച അലോഷ്യസ് സേവ്യർ, സി.പി.എമ്മിന്റെ നീക്കം മുന്നണി മര്യാദകൾ ലംഘിക്കുന്നതാണെന്നും ഘടകകക്ഷികളെ പോലും പരിഗണിക്കാതെയുള്ളതാണെന്നും കുറ്റപ്പെടുത്തി. ഈ നീക്കം തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം കെ.എസ്.യു. സംസ്ഥാന എക്‌സിക്യൂട്ടീവ് ചർച്ച ചെയ്യുമെന്നും അദ്ദേഹം സൂചന നൽകി.














