ഇന്ത്യ പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം തള്ളി പാകിസ്താൻ. വെടിനിർത്തൽ ചർച്ചകളിൽ അമേരിക്കയെ പങ്കെടുപ്പിക്കാൻ ഇന്ത്യ സമ്മതിച്ചില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ പറഞ്ഞു.
അമേരിക്ക ഇടപെടാൻ തയ്യാറായിരുന്നു. എന്നാൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയിൽ ചർച്ച വേണ്ടെന്ന് ഇന്ത്യ നിലപാടെടുത്തെന്നും പാകിസ്താൻ മന്ത്രി പറഞ്ഞു. മെയ് മാസം വെടിനിർത്തൽ ആവശ്യം അമേരിക്ക മുന്നോട്ടുവച്ചെങ്കിലും, വിഷയത്തിൽ ദ്വിരാഷ്ട്ര ചർച്ചകൾ മതിയെന്ന് ഇന്ത്യ പറഞ്ഞുവെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ പറഞ്ഞു.
ഇന്ത്യയുമായുള്ള മധ്യസ്ഥതയ്ക്കുള്ള സാധ്യത ഇസ്ലാമാബാദ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് ഉന്നയിച്ചിരുന്നു. എന്നാൽ പാകിസ്താനുമായുള്ള എല്ലാ വിഷയത്തിലും ദ്വിരാഷ്ട്ര ചർച്ചകൾക്ക് മാത്രമേ സാധ്യതയുള്ളൂവെന്ന് ഇന്ത്യ എല്ലായ്പ്പോഴും വാദിച്ചിട്ടുണ്ടെന്ന് അമേരിക്കൻ നയതന്ത്രജ്ഞൻ വ്യക്തമാക്കിയതായി ഇഷാഖ് ദർ പറഞ്ഞു.













