ബിഹാർ മുഖ്യമന്ത്രിയായി പത്താം തവണയും നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തത്. ഉപ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു.
പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് വെച്ചാണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ധർമ്മേന്ദ്ര പ്രധാൻ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. ജെഡിയുവും ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) നേതൃത്വം നൽകുന്ന എൻഡിഎ വൻ ഭൂരിപക്ഷം നേടിയാണ് ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
243 നിയമസഭാ സീറ്റുകളിൽ 202 എണ്ണം നേടിയായിരുന്നു വിജയിച്ചത്. 89 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 85 സീറ്റുകൾ നേടി, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) 19 സീറ്റുകൾ നേടി, ഹിന്ദുസ്ഥാനി അവാം മോർച്ച (മതേതര) അഞ്ച് സീറ്റുകൾ നേടി, രാഷ്ട്രീയ ലോക് മോർച്ച നാല് സീറ്റുകളും നേടി.














