ഏറ്റുമാനൂർ മോനിപ്പള്ളി അപകടത്തിൽ മരിച്ച സുരേഷ്- അമ്പിളി ദമ്പതികളുടെ കുടുംബത്തെയും അപകടത്തിൽ മരണപ്പെട്ട സൂരജിൻ്റെ കുടുംബത്തേയും ചേർത്ത് പിടിച്ച് നീണ്ടൂർ ഗ്രാമം. ജനകീയ സമിതി രൂപീകരിച്ച് സ്വരൂപിച്ച തുക കുടുംബങ്ങൾക്ക് കൈമാറി. മന്ത്രി വി എൻ വാസവൻ സഹായ നിധി 12 ലക്ഷം രൂപ സുരേഷ്- അമ്പിളി ദമ്പതികളുടെ മക്കൾ ഗൗരിയ്ക്കും ഗോകുലിനും കൈമാറി. സൂരജിൻ്റെ കുടുംബത്തിന് 3 ലക്ഷം രൂപ മുൻപ് കൈമാറിയിരുന്നു. മന്ത്രി വി എൻ വാസവൻ ഒരു ലക്ഷം രൂപ നൽകിയാണ് ധനസമാഹരണത്തിന് തുടക്കമിട്ടത്. നാടിനെ നടുക്കിയ അപകടമായിരുന്നു മോനിപ്പള്ളി അപകടം.
ജനുവരി 12 ന് കുറവിലങ്ങാട് മോനിപ്പള്ളിക്ക് സമീപം കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചായിരുന്നു അപകടം. പ്രാവട്ടം കുറുപ്പുൻപറമ്പിൽ
സുരേഷ് 55, ഭാര്യ അമ്പിളി 50, ഇവരുടെ സുഹൃത്തിൻ്റെ മകൻ ആർജിത്ത് 7 എന്നിവരാണ് മരിച്ചത്. സൂരജ്, ഭാര്യ രാഖി, ഗോകുൽ എന്നിവർക്ക് പരിക്കേറ്റു. നാട് കണ്ണീരോടെയായിരുന്നു മരണപ്പെട്ടവർക്ക് അന്ത്യയാത്രയേകിയത്. കുടുംബങ്ങളുടെ ദുഖം നാടേറ്റെടുത്തു.
മരണപ്പെട്ട സുരേഷ് പണമിടപാട് സ്ഥാപനത്തിൽ നിന്ന് എടുത്ത വായ്പ പിന്നീട് വീട് ജപ്തി ചെയ്യാനുള്ള നടപടിയിലേക്ക് എത്തിയിരുന്നു. വീട് ഒഴിയണമെന്നായിരുന്നു നിർദ്ദേശം. ഇതിനിടയിലാണ് ദമ്പതികൾ മരിച്ചത്. ഇവരുടെ മക്കൾ ഗൗരിയും ഗോ കുലുമാണ് ഇവിടെ താമസിക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെട്ടതോടൊപ്പം വീടും നഷ്ടമാകുമോ എന്ന അവസ്ഥയിലായിരുന്നു ഇവർ. ജനകീയസമിതി ചേർന്ന് സമാഹരിച്ച തുക ഇനി ഈ കുടുംബങ്ങൾക്ക് തുണയാകും. നീണ്ടൂർ പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ നീണ്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സവിത ജോമോൻ അധ്യക്ഷയായി. ജില്ല പഞ്ചായത്തംഗം ജിം അലക്സ്, നീണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി കെ ശ്രീകുമാർ, പഞ്ചായത്തംഗങ്ങളായ തോമസ് ജോസഫ്, തോമസ് കോട്ടൂർ, രാഷ്ട്രീയ പാർടി പ്രതിനിധികളായ ബാബു ജോർജ്, കെ ആർ സനൽ,എം എസ് ഷാജി എന്നിവർ സംസാരിച്ചു.













