2025 സെപ്റ്റംബർ 09 ചൊവ്വ 1199 ചിങ്ങം 24
വാർത്തകൾ
🗞️👉 ജറുസലേമില്‍ വെടിവെപ്പ്, ആറുപേര്‍ കൊല്ലപ്പെട്ടു
വടക്കൻ ജറുസലേമിൽ ഇന്നു രാവിലെ നടന്ന വെടിവയ്പിൽ ആറുപേര്‍ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്ക്. ആറുപേരുടെ നില ഗുരുതരം. വെടിയുതിർത്ത പലസ്തീൻകാരായ രണ്ട് ഭീകരരെ വധിച്ചതായി ഇസ്രയേൽ പൊലീസ് വ്യക്തമാക്കി. ഒരു ബസ്സ് സ്റ്റോപ്പിനടുത്തായിരുന്നു ആക്രമണം. ബസിലാണ് ഭീകരർ എത്തിയത്. ബസുകൾക്കും കാറുകൾക്കും കാൽനടയാത്രക്കാർക്കുനേരെയുമായിരുന്നു ആക്രമണം. ഒരു ഭീകര സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണം നടത്തിയവരെ അഭിനന്ദിക്കുന്നുവെന്ന് ഹമാസ് അറിയിച്ചു. ഗസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയോടുള്ള സ്വാഭാവിക പ്രതികരണമെന്നും ഹമാസ് വക്താവ് അറിയിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
🗞️👉 ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്തിയതിനെ പിന്തുണച്ച് സെലൻസ്കി
ഇന്ത്യക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി രംഗത്ത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം ശരിയാണെന്നായിരുന്നു സെലെൻസ്കിയുടെ പ്രതികരണം. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മധ്യസ്ഥ ചർച്ചകൾക്ക് മുന്നോട്ട് വരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. “നിരന്തരം റഷ്യയുമായി കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുക നല്ലൊരു തീരുമാനമാണെന്ന് ഞാൻ കാണുന്നു,” എന്നാണ് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്കി പറഞ്ഞത്.
🗞️👉 കലാപം കനത്തു; നേപ്പാളിൽ ആഭ്യന്തര മന്ത്രി രാജിവെച്ചു
നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധക്കാർക്കുനേരെയുള്ള പൊലീസ് വെടിവയ്പിൽ മരണം 19 ആയി. 300ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് രാജി സമര്‍പ്പിച്ചു. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടർന്നാണ് പ്രതിഷേധം. രാജ്യത്ത് പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്യാത്തതിനാലാണ് നിരോധനമെന്ന് സർക്കാർ വാദം. ടിക് ടോക്ക് അടക്കം അഞ്ചു സമൂഹമാധ്യമങ്ങൾ നിയമം പാലിച്ചതിനാൽ നിരോധിച്ചിട്ടില്ല. സർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്നാണ് യുവാക്കൾ പറയുന്നത്.













