2025 നവംബർ 20 വ്യാഴം 1199 വൃശ്ചികം 4
വാർത്തകൾ
🗞️👉ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് ബിജെപി – സിപിഐഎം സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലം പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡിലാണ് ബിജെപി – സിപിഐഎം സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകനായ രതീഷിനാണ് വെട്ടേറ്റത്. ബിജെപി സ്ഥാനാര്‍ത്ഥിയായ മണിക്കുട്ടന്‍ നാരായണനെ ആക്രമിക്കാനുള്ള ശ്രമമെന്നാണ് ബിജെപിയുടെ പരാതി.
🗞️👉 കൊല്ലം കമ്മീഷണർ ഓഫീസിൽ വനിത പൊലീസുകാരിയുടെ ആത്മഹത്യ ഭീഷണി
കൊല്ലം കമ്മീഷണർ ഓഫീസിൽ വനിത പോലീസുകാരിയുടെ ആത്മഹത്യ ഭീഷണി.കിളിക്കൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനെ മർദിച്ച കേസിലെ ആരോപണ വിധേയായ എ എസ് ഐ സജീലയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. മൂന്ന് വർഷമായി തനിക്ക് എതിരെ പ്രതികാര നടപടി തുടരുന്നുവെന്നും പരാതി. കമ്മീഷണർ സ്ഥലത്ത് എത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
🗞️👉 രാഷ്ട്രപതിയുടെ റഫറന്‍സ്; സുപ്രീം കോടതി വിധി നാളെ
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി നാളെ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌യെ കൂടാതെ ജസ്റ്റിസ് സൂര്യകാന്ത്, വിക്രം നാഥ്, പിഎസ് നരസിംഹ, എ എസ് ചന്തൂര്‍കര്‍ എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സുപ്രീം കോടതിയില്‍ നിന്ന് വ്യക്തത തേടിയത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമായിരുന്നു രാഷ്ട്രപതിയുടെ നടപടി. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ടപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിരുന്നു.
🗞️👉 പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം വെള്ളിയാഴ്ച
പാലാ : പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മാർത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമമെത്രാനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും ഓർമ്മദിനമായ നവംബർ 21 വെള്ളിയാഴ്ചയാണ് പ്രസ്തുതത കൗൺസിലുകളുടെ ഉദ്‌ഘാടനം.
🗞️👉 തോക്കുകൾ സറണ്ടർ ചെയ്യണം
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പൊതുജനങ്ങൾ ആയുധങ്ങൾ കൈവശം വയ്ക്കുന്നതു നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഷൂട്ടിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നവരും ബാങ്കുകൾ, കോട്ടയം റൈഫിൾ അസോസിയേഷൻ എന്നിവയും ഒഴികെ ജില്ലയിലെ മുഴുവൻ ലൈസൻസികളും തോക്കുകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അംഗീകൃത ആർമറിയിലോ സറണ്ടർ ചെയ്തു രസീതിന്റെ പകർപ്പ് പോലീസ് സ്റ്റേഷനിൽ നൽകണം. ഒഴിവാക്കപ്പെടേണ്ട ലൈസൻസികൾ ജില്ലാ കളക്ടർക്കോ ജില്ലാ പോലീസ് മേധാവിക്കോ അപേക്ഷ നൽകണം. ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നതുവരെ തോക്കുകൾ സറണ്ടർ ചെയ്തിരിക്കണം.
🗞️👉 തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. കോഴിക്കോട് അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലാണ് ബിജെപിയിൽ ചേർന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിലിനൊപ്പം ഗ്രാമപഞ്ചായത്ത് അംഗമായ മഹിജ തോട്ടത്തിലും ബിജെപിയിൽ ചേർന്നു. ഇത്തവണ രണ്ട് പേർക്കും കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും പാർട്ടി വിട്ടത്. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ചു ഇരുവരെയും സ്വീകരിച്ചു.














