2025 മെയ് 30 വെള്ളി 1199 ഇടവം 16
വാർത്തകൾ
🗞️👉 ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30ന് അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 30ന്( വെളളിയാഴ്ച) അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.
🗞️👉 നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും
നിലമ്പൂരിൽ പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന തൃണമൂൽ കോൺഗ്രസ് സെക്രട്ടേറിയറ്റിലാണ് ധാരണയായത്. നാളെ ചേരുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. ഇത് മൂന്നാം തവണയാണ് പി വി അൻവർ നിലമ്പൂരിൽ മത്സരിക്കുന്നത്.
🗞️👉 തലയാട്-കക്കയം റൂട്ടിലെ ഗതാഗത തടസം പരിഹരിക്കാതെ അധികൃതർ
കോഴിക്കോട് തലയാട്-കക്കയം റൂട്ടില്‍ ഗതാഗതം പ്രതിസന്ധിയില്‍. മണ്ണിടിഞ്ഞതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം നാലു ദിവസമായിട്ടും പരിഹരിച്ചില്ല. ഇതേ തുടർന്ന് യാത്രക്കാർ പ്രതിസന്ധിയിലായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശക്തമായ മഴയിൽ തലയാട് – കക്കയം മലയോര ഹൈവേ 26 -ാം മൈലിൽ മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് പതിച്ച കല്ലും മണ്ണും നീക്കം ചെയ്യല്‍ പ്രവര്‍ത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവ നീക്കം ചെയ്യാൻ ആവശ്യമായ യന്ത്ര സഹായങ്ങളില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. തലയാട്-കക്കയം റോഡില്‍ വിവിധ ഇടങ്ങിലായി മലയിടിച്ചിലുണ്ടായിട്ടുണ്ട്.
🗞️👉 ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു
നിര്‍മാണത്തിനിടെ ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കടുത്ത നടപടിയുമായി ദേശീയപാത അതോറിറ്റി. എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. കോണ്‍ട്രാക്ടര്‍ സ്വന്തം ചെലവില്‍ പ്രദേശത്ത് പാലം നിര്‍മിക്കണമെന്നും അതോരിറ്റി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉപരിതല ഗതാഗതവകുപ്പാണ് ഉത്തരവിറക്കിയിരിക്കുന്നത്.
🗞️👉 മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം
മഴ കനത്ത സാഹചര്യത്തിൽ ഇടുക്കിയിൽ ജാഗ്രത നിർദേശം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ, ബന്ധു വീടുകളിലേക്കോ മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. തഹസിൽദാർമാർക്ക് നിർദേശം നൽകിയത്. ഇതിനായി ജില്ലയിൽ ദുരിതാശ്വാസക്യാമ്പ് സജ്ജീകരിച്ചു കഴിഞ്ഞു.
🗞️👉 കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ”
മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടന്‍’. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. “മാസായി വാറിയർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്‌ലൈനിൽ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.
🗞️👉 പായ്കപ്പലില്‍ ലോകം ചുറ്റിവന്ന ദില്‍നയും രൂപയും
പായ്‌വഞ്ചിയില്‍ അതിസാഹസികമായി ലോകം ചുറ്റിയ വനിതാ നാവികര്‍ മടങ്ങിയെത്തി. മലയാളിയായ ലഫ്‌നന്റ് കമാന്‍ഡര്‍ കെ. ദില്‍നയും തമിഴ്‌നാട് സ്വദേശി ലഫ്.കമാന്‍ഡര്‍ എ രൂപയുമാണ് അഭിമാന ദൌത്യം പൂര്‍ത്തിയാക്കി മടങ്ങി എത്തിയത്. പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ ഇരുവരെയും സ്വീകരിച്ചു.
🗞️👉 ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് സ്വര്‍ണനേട്ടം
ദക്ഷിണ കൊറിയയിലെ ഗുമിയില്‍ നടന്ന 26-ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് ആദ്യ സ്വര്‍ണ നേട്ടം.ബുധനാഴ്ച നടന്ന പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് അമ്മാര്‍ ഇസ്മായില്‍ വൈ ഇബ്രാഹിം ഖത്തറിനായി ആദ്യ സ്വര്‍ണനേട്ടം സ്വന്തമാക്കിയത്.വാശിയേറിയ ഫൈനലില്‍ 45.33 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഇബ്രാഹിം ഒന്നാമനായത്.
🗞️👉 മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും; മുഖ്യമന്ത്രി
കപ്പല്‍ മുങ്ങി കണ്ടൈനറുകള്‍ കടലില്‍ പതിക്കാനിടയായ അപകടത്തില്‍ ബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ത്സ്യത്തൊഴിലാളികള്‍ക്ക് താത്ക്കാലിക സഹായമായി 1000 രൂപ വീതവും ആറ് കിലോ അരി വീതവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. നിലവില്‍ ഏകദേശം 54 കണ്‍ടെയ്‌നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരത്ത് അടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ തീരത്തടിഞ്ഞ കണ്‍ടൈനറുകളില്‍ നിന്ന് നര്‍ഡില്‍സ് എന്നറിയപ്പെടുന്ന ചെറിയപ്ലാസ്റ്റിക് തരികള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്ലീനിങ് പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
🗞️👉 ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി
മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ ഘട്ടം ഘട്ടമായി ഇന്നലെ വരെ 13 ഷട്ടറുകൾ തുറന്നിരുന്നു. ബാക്കി രണ്ടു ഷട്ടറുകളും ഇന്ന് തുറക്കുകയായിരുന്നു. അതിശക്തമായ മഴ നിലനിൽക്കുന്നതിനാൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത്. തീരത്തുള്ളവർക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് അധികൃതർ അറിയിച്ചു.പെരിയാറിന്റെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.
🗞️👉 ഗുണമേന്മ ഉറപ്പാക്കാൻ ഒരു സമിതിയും ദേശീയ പാത നിർമാണത്തിൽ ഇല്ലായിരുന്നു; കെസി വേണുഗോപാൽ
മലപ്പുറം കൂരിയാട് ദേശീയപാതയുടെ നിർമാണത്തിലും ഡിസൈനിങ്ങിലും ദേശീയപാത അതോറിറ്റിക്ക് വീഴ്ച പറ്റിയതായി ട്രാൻസ്‌പോർട്ട് സെക്രട്ടറി അംഗീകരിച്ചെന്ന് കെസി വേണുഗോപാൽ. പുറത്തുവന്ന വിവരങ്ങൾ അതീവ ഗൗരവതരമാണ്. കേരളത്തിന്റെ സാഹചര്യത്തിലുള്ള ഒരു ഡിസൈനിനല്ല പണികൾ നടന്നിട്ടുള്ളതെന്ന് നേരിൽ കണ്ടപ്പോൾ മനസ്സിലായിരുന്നു. നാട്ടുകാരുടെ വാക്ക് കേൾക്കാതെയാണ് അതോറിറ്റി നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഒരു പ്രദേശത്ത് മാത്രമല്ല പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.