2024 മാർച്ച് 21 വെള്ളി 1199 മീനം 07
വാർത്തകൾ
ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരേ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത. ഇന്നലെ തിടനാട് ഊട്ടുപാറ കുരിശുമലമുകളിലെ ചാപ്പലിൽ നടന്ന സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം പ്രതിഷേധാർഹമാണ്. അധികാരികൾ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കടനാട് കാവുംകണ്ടം പള്ളിയുടെ ഗ്രോട്ടോ സാമൂഹിക വിരുദ്ധർ തകർത്തത്. അതിൽ ഉൾപ്പെട്ട പ്രതികളെ എട്ട് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തത് ഏറെ ദൗർഭാഗ്യകരമെന്നും, പോലീസിൻ്റെ നിസംഗത ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പ്രോത്സാഹനമാകുകയാണെന്നു യോഗം വിലയിരുത്തി. രൂപത ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപതാ പ്രസിഡണ്ട് അൻവിൻ സോണി ഓടച്ചുവട്ടിൽ, വൈസ് പ്രസിഡണ്ട് ജോസഫ് തോമസ്, സെക്രട്ടറി ബെനിസൺ ബെന്നി, ജോസ് ചാൾസ് എന്നിവർ പ്രസംഗിച്ചു.
- നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി ഇടിച്ചു പിക്കപ്പ് വാൻ തലകുത്തനെ മറിഞ്ഞു
ഏറ്റുമാനൂർ പട്ടിത്താനം റൗണ്ടാനയിൽ ചൊവ്വാഴ്ച വൈകുന്നേരം 5.15 ഓടെയാണ് അപകടം. മൂവാറ്റുപുഴ സ്വദേശി ജാഫർ മുഹമ്മദിന്റെ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം റോഡിൽ നിന്നും ബൈപ്പാസ് റോഡിലേക്ക് തിരിയുന്നതിനിടെ മൂവാറ്റുപുഴ റോഡിൽ നിന്നും എത്തിയ കണ്ടെയ്നർ ലോറി ഇടിച്ചാണ് പിക്കപ്പ് വാൻ മറിഞ്ഞത്. അപകടത്തിൽ പിക്കപ്പ് വാൻ തലകുത്തനെ മറിഞ്ഞു. വാഹന ഉടമ ജാഫർ മുഹമ്മദ് വാഹനത്തിനുള്ളിൽ അകപ്പെട്ടു. നാട്ടുകാരാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയ ജാഫറിനെ പുറത്തെടുത്തത്. ഇയാളുടെ കൈക്ക് പരിക്കേറ്റു. പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന ഒരു ബുള്ളറ്റും, ബൈക്കും സ്കൂട്ടറും വാഹനത്തിൽ അടിയിൽപ്പെട്ട് തകർന്നു. ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിമാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. ഏറ്റുമാനൂർ പോലീസും ഹൈവേ പോലീസും അപകടസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
- മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: ഡിവൈഎഫ്‌ഐ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. നേരത്തെ 25 വീടുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. 24ന് നിര്‍മ്മാണത്തിനുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറും. ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ആക്രി ശേഖരിച്ചും ചായക്കട നടത്തിയും കൂലിപ്പണികള്‍ ചെയ്തും പുസ്തകങ്ങള്‍ വിറ്റും വാഹനങ്ങള്‍ കഴുകിയും മത്സ്യം പിടിച്ച് വില്‍പന നടത്തിയുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മിക്കാനുള്ള പണം കണ്ടെത്തിയതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.
- യുഡിഎഫ് ആയിരുന്നു ഭരിച്ചത് എങ്കിൽ ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമായിരുന്നു: പി കെ കുഞ്ഞാലി കുട്ടി
സർക്കാരിന് സാമ്പത്തിക പ്രശനമുണ്ടെങ്കിൽ വഴി സർക്കാർ കണ്ടെത്തണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ്നെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. യു ഡി എഫ് അധികാരത്തിൽ വന്നാൽ ആശ മാരുടെ ആവശ്യങ്ങൾ അംഗീകരിക്കും. പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. ആശാവർക്കർമാരെ 38 ദിവസം കഴിഞ്ഞാണ് ചർച്ചക്ക് പോലും കഷണിച്ചത്. സമരത്തിന് ഉള്ളത് ഒരാൾ ആണെങ്കിലും ആവശ്യം ന്യായമാണോ എന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
- പാലക്കാട് മണ്ണൂര്‍ ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
മണ്ണൂര്‍ സ്വദേശി ജ്യോതിഷിന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. മണ്ണൂര്‍ കൈമാക്കുന്നത് കാവിലെ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതില്‍ മനംനൊന്ത് തൂങ്ങിമരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഈ സമയം മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
- ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് മറുപടിയുമായി മുഖ്യമന്ത്രി
ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നാണ് പ്രതികരണം. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സമരം തീര്‍ക്കണമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ കാണാന്‍ മന്ത്രി വീണാ ജോര്‍ജിന് അനുമതി ലഭിച്ചില്ല. റസിഡന്റ് കമ്മിഷണര്‍ വഴി കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി.
- ഛത്തീസ്ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ വ്യാഴാഴ്ച നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി 22 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സുരക്ഷ സേനയിലെ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ ദന്തേവാഡ അതിർത്തിക്കടുത്തുള്ള കാടുകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
- സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് ധനവകുപ്പ്
സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി. മൂന്ന് ശതമാനം ആണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 12ല്‍ നിന്ന് 15 ശതമാനമായി. പെന്‍ഷന്‍കാര്‍ക്ക് മൂന്ന് ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചു. യുജിസി ശമ്പളം ലഭിക്കുന്നവര്‍ക്ക് 4 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ 34 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി ഡി എ ഉയരും. ഏപ്രില്‍ മാസം മുതല്‍ ഉയര്‍ത്തിയ ഡി എ ലഭിച്ചു തുടങ്ങും.
- ഇനി മുതൽ ട്രെയിനിൽ ലോവർ ബർത്ത് എല്ലാവർക്കും കിട്ടില്ല
രാജ്യത്തെ ട്രെയിൻ യാത്ര കൂടുതൽ ആയാസരഹിതവും സൗകര്യപ്രദവുമാക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവേ. റിസർവ്ഡ് ടിക്കറ്റുകളിൽ ലോവർ ബർത്തുകൾ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികളായ സ്ത്രീകൾക്കുമായി നീക്കി വെച്ചിട്ടുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുന്ന അവശത അനുഭവിക്കുന്നവർക്ക് മിഡിൽ അപ്പർ ബർത്ത് ലഭിക്കുമ്പോൾ നേരിടുന്ന അസൗകര്യം കുറയ്ക്കുന്നതിനാണ് ഈ നടപടി.