2024 മാർച്ച് 13 വ്യാഴം 1199 മകരം 29
വാർത്തകൾ
- വയനാട് പുനരധിവാസം, എയിംസ്; ആവശ്യങ്ങള്‍ നിര്‍മല സീതാരാമനെ നേരിട്ടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും, എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെ നേരിട്ടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹി കേരളാ ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനുമാണ് നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ആശാവര്‍ക്കേഴ്‌സിന്റെ സമരം ചര്‍ച്ചയായില്ല. കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമാണെന്നും ആശാ വര്‍ക്കേഴ്‌സിന്റെ സമരം കൂടിക്കാഴ്ചയില്‍ ഉന്നയിക്കാമായിരുന്നെന്നും കെ സി വേണുഗോപാല്‍ എം പി പ്രതികരിച്ചു.
- ആറ്റുകാൽ പൊങ്കാലയ്ക്ക് നഗരസഭ സുസജ്ജം: മേയർ ആര്യാ രാജേന്ദ്രൻ
ആറ്റുകാല്‍ പൊങ്കാല പൊങ്കാലയോടനുബന്ധിച്ച് എല്ലാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കുടിവെള്ളം/അന്നദാന വിതരണം നടത്തുന്നവര്‍ മുന്‍കൂട്ടി സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയത് പ്രകാരം 228 സന്നദ്ധ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
- ജൂനിയർ വിദ്യാർത്ഥികളെ ആക്രമിക്കാൻ സംഘടിച്ച 19 വിദ്യാർത്ഥികൾ അറസ്റ്റിൽ
കോട്ടക്കലിൽ കൂട്ടത്തല്ലിന് വിദ്യാർത്ഥികൾ ഒത്തുകൂടി. ശ്രമം പൊളിച്ച് കോട്ടയ്ക്കൽ പൊലീസ്. കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസിലാണ് സംഭവം നടന്നത്. മരവട്ടം ഗ്രേസ് വാലി കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് തല്ലാൻ പദ്ധതിയിട്ടത്. ജൂനിയർ വിദ്യാർഥികളെ മർദ്ദിക്കാൻ ആയിരുന്നു ശ്രമം. പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. 19 വിദ്യാർത്ഥികൾ കരുതൽ അറസ്റ്റിലാണ്.
- ആശാവർക്കേഴ്സിന്റെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടണം, : വി.ഡി സതീശൻ
ആശാവർക്കേഴ്സിന്റെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരിട്ടും നിയമസഭയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോഘട്ടമായി ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണം. ന്യായമായ സമരം ആയതുകൊണ്ടാണ് തങ്ങൾ പിന്തുണച്ചത്. ന്യായമായ സമരം എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പിന്തുണ കൊടുത്തത്. അവസാനം വരെ ഒപ്പമുണ്ടാകും. ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളം എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
- ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട് ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. ലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞുമാണ് മരിച്ചത്. മൃതദ്ദേഹങ്ങള്‍ ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റി. ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയതാണ് ഇവര്‍.
- നിര്‍മല സീതാരാമനെ കണ്ട് യുഡിഎഫ് എംപിമാര്‍
ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ജെ പി നഡ്ഡ എന്നിവരെ കണ്ട് യുഡിഎഫ് എം പിമാര്‍. അനുഭാവപൂര്‍വമായ നിലപാടായിരുന്നു കേന്ദ്ര ധനമന്ത്രിയുടേത് എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം പിമാര്‍ പ്രതികരിച്ചു. ഇന്‍സന്റീവ് വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നഡ്ഡ ആവര്‍ത്തിച്ചതായി നേതാക്കള്‍ പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുമായി ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം വളരെ വിശദമായി ചര്‍ച്ച ചെയ്തുവെന്നും അനുഭാവപൂര്‍ണ്ണമായ നിലപാടാണ് കേന്ദ്ര ധനമന്ത്രിയുടെ ഭാഗത്തുനിന്നു ഉണ്ടായതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
- വരുന്നു മത്സ്യമേഖലയില്‍ എം.എസ്.സി സര്‍ട്ടിഫിക്കേഷന്‍
മത്സ്യമേഖലയില്‍ മറൈന്‍ സ്റ്റിവാര്‍ഡ്ഷിപ് കൗണ്‍സിലിന്റെ (എം എസ് സി) സര്‍ട്ടിഫിക്കേഷന്‍ കൊണ്ടുവരുന്നതിന് സംസ്ഥാന സംസ്ഥാന ഫിഷറീസ് വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ബി അബ്ദുല്‍ നാസര്‍. സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയില്‍ സുസ്ഥിരത ഉറപ്പാക്കുന്നതിനും ആഗോള സര്‍ട്ടിഫിക്കേഷന്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
- മഹാദേവ ക്ഷേത്രത്തിലേക്കുള്ള ലിങ്ക് റോഡിൽ വൻതോതിൽ മാലിന്യം തള്ളി
ഏറ്റുമാനൂർ: എം സി റോഡിൽ നിന്നും വില്ലേജ് ഓഫിസിൻ്റ സമീപത്ത് കൂടി മഹാദേവ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ലിങ്ക് റോഡിനരുകിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വൻതോതിൽ മാലിന്യം തള്ളി. ഏറ്റുമാനൂർ ഉത്സവ നാളുകളിൽ പ്രവർത്തിച്ചിരുന്ന തട്ടുകടകളിലെയും പഴക്കടകളിലെയും മാലിന്യങ്ങളാണിവ.ചീഞ്ഞുനാറിയതിനെ തുടർന്ന്ഇതിന് സമീപം എം.സി. റോഡരുകിൽ പ്രവർത്തിക്കുന്ന കേരള ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചിടേണ്ട അവസ്ഥയിലാണ്. അതീവ ദുർഗന്ധം പരിസരമാകെ പടർന്നിരിക്കുകയാണ്.ചെറിയ ചാറ്റൽ മഴ പെയ്തതോടെ സമീപസ്ഥലങ്ങളിലേക്ക് മാലിന്യം ഒലിച്ചിറങ്ങുന്നു.നഗരസഭയിൽ പരാതി അറിയിച്ചിട്ടുംനടപടിസ്വീകരിക്കുന്നില്ലെന്നാണ് സമീപവാസികളുടെപരാതി.
- നീണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും കോട്ടയം സ്നേഹിത ജൻഡർ ഹെൽപ് ഡെസ്കും സംയുക്തമായി വനിതാദിന ആഘോഷം നടത്തി
സിഡിഎസ് ചെയർപേഴ്സൺ മിസ്സ് എൻ. ജെ റോസമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം .ജി യൂണിവേഴ്സിറ്റി രജിസ്‌ട്രാർ പ്രൊഫസർ ഡോക്ടർ ബിസ്മി ഗോപാലകൃഷ്ണൻ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി .കെ. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.
- കോഴിക്കോട് മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
കോഴിക്കോട് മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഗിരീഷിനെ മകൻ സനൽ മർദ്ദിച്ചത്. ചില കുടുംബ പ്രശ്നങ്ങളാണ് മർദ്ദനത്തിലേക്ക് നയിച്ചത്. ഉത്സവത്തിന് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഗിരീഷിനെ കാണാനായി സനൽ എത്തുകയും ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഇതേ തുടർന്ന് മകൻ സനൽ ഗിരീഷിനെ പിടിച്ച് തള്ളുകയും പിറകിലേക്ക് തലയടിച്ചു വീഴുകയുമായിരുന്നു.