2025 ജൂൺ 10 ചൊവ്വ 1199 ഇടവം 28
വാർത്തകൾ
🗞️👉 ഗതാഗത നിയന്ത്രണം
പൈനുങ്കൽ-ചെമ്മനത്തുകര-കൊട്ടാരപ്പള്ളി-ടി.വി പുരം റോഡിൽ ചെമ്മനത്തുകര ജംഗ്‌ഷനു സമീപം ഓട നിർമ്മാണ പ്രവർത്തി നടക്കുന്നതിനാൽ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം 10.06.2025 മുതൽ നിർമ്മാണം പൂർത്തിയാകുന്നത് വരെ താത്കാലികമായി നിരോധിച്ചിരിക്കുന്നു. ഈ ഭാഗത്തു കൂടി പോകേണ്ട വാഹനങ്ങൾ മൂത്തേടത്തുകാവ് റോഡോ മറ്റു ഉപ റോഡുകളോ ഉപയോഗിക്കേണ്ടതാണ് എന്ന് അസിസ്റ്റന്റ് എൻജിനീയർ പൊതുമരാമത്തു വകുപ്പ് നിരത്തുകൾ വിഭാഗം വൈക്കം അറിയിച്ചു.
🗞️👉 കപ്പല്‍ അപകടം: കണ്ടെയ്‌നറുകള്‍ കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കും
അഴീക്കല്‍ പുറംകടലില്‍വെച്ച് തീപിടിച്ച ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്ത് അടിയാനുള്ള സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്. കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കുമെന്ന് I.N.C.O.I.S. കപ്പലില്‍ നിന്നുള്ള എണ്ണ കടലില്‍ കലര്‍ന്ന് തീരമേഖലയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്. ഇവരുടെ വാര്‍ത്താകുറിപ്പാണ് പുറത്ത് വന്നിട്ടുള്ളത്.
🗞️👉 പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു.
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ വിവിധ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ നഗരസഭാ ബജറ്റ് വിഹിതമായി 380 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭാ ചെയർമാൻ തോമസ് പീറ്ററും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.
🗞️👉 മുള്ളന്‍കൊല്ലിയില്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് സ്വകാര്യ വ്യക്തിയുടെ നോട്ടീസ്
വയനാട് മുള്ളന്‍കൊല്ലിയില്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് സ്വകാര്യവ്യക്തിയുടെ നോട്ടീസ്. 33 കവല, 80 ഏക്കര്‍ പ്രദേശവാസികള്‍ക്കാണ് കുടിയിറക്ക് ഭീഷണിയുള്ള വക്കീല്‍നോട്ടീസ് ലഭിച്ചത്. മൈസൂരു സ്വദേശി എംഎസ് പൂര്‍ണിമയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് നോട്ടീസ് അയച്ചത്. തന്റെ മുത്തച്ഛന്‍ സിദ്ധയ്യയുടെ സ്ഥലമാണ് ഇത് എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പെരിക്കല്ലൂരിലെ 170 കുടുംബങ്ങള്‍ക്കാണ് വക്കീല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
🗞️👉 കപ്പല്‍ അപകടം: രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരുവില്‍ എത്തിച്ചു
അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ വന്‍ തീപിടുത്തത്തിനെ തുടര്‍ന്ന് കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരുവില്‍ എത്തിച്ചു. എ ജെ ആശുപത്രിയില്‍ നിന്ന് രണ്ട് ആംബുലന്‍സുകള്‍ മംഗളൂരു തുറമുഖത്ത് എത്തി. അപകടത്തില്‍ പരുക്കേറ്റ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി. ചൈന സ്വദേശിയായ ലൂ എന്‍ലി, തായ്വാന്‍ സ്വദേശി സോണിറ്റൂര്‍ എസൈനി, ചൈന സ്വദേശികളായ സൂ ഫാബിനോ, ഗുവോ ലെനിനോ മ്യാന്‍മര്‍ സ്വദേശികളായ തെയ്ന്‍ താ ഹട്ടെ, ഖയ്‌സ്യ ഹട്ടു എന്നിവര്‍ക്കാണ് പരുക്കേറ്റത്.