2025 ജൂലൈ 15 ചൊവ്വ 1199 മിഥുനം 31
വാർത്തകൾ
- അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങി
ഭരണങ്ങാനം സെന്റ് അൽഫോൻസാ സെന്റ് അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ശനിയാഴ്ച രാവിലെ 11:15ന് കൊടി ഉയരും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കൊടി കയറ്റും; പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും. പത്തു ദിവസം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ ആത്മീയ ചൈതന്യം പ്രസരിപ്പിക്കുന്ന പ്രാർത്ഥനാ നിർഭരമായിരിക്കും .
ജൂലൈ 19ന് തുടങ്ങി പ്രധാന തിരുനാൾ ദിവസമായ ജൂലൈ 28 വരെ എല്ലാ ദിവസവും രാവിലെ 5.30 മുതൽ വൈകുന്നേരം 7 വരെ തുടർച്ചയായി വിശുദ്ധ കുർബാനകൾ ഉണ്ട്. ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, കോട്ടയം രൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ആലപ്പുഴ രൂപതാ അധ്യക്ഷൻ മാർ ജെയിംസ് റാഫേൽ ആനാപറമ്പിൽ, താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമീജീയൂസ് ഇഞ്ചനാനിയിൽ, കാഞ്ഞിരപ്പിള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപത അധ്യക്ഷൻ സാമുവൽ മാർ ഐറേനിയസ്, ഉജ്ജയിൻ രൂപതാ അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ചിക്കാഗോ മുൻ രൂപത അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ ജോസഫ് കൊല്ലം പറമ്പിൽ എന്നീ പിതാക്കന്മാർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. കൂടാതെ തിരുന്നാൾ ദിവസങ്ങളിൽ 140 ൽ അധികം വൈദികർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.
- വിസി നിയമനങ്ങളിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി
കേരള ഡിജിറ്റൽ സർവകലാശാലയിലും കേരള സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ സുതാര്യത ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ വിജയമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ സർവകലാശാലകളിൽ സർക്കാർ പാനലിൽ നിന്നല്ലാതെ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇത് ശരിവെച്ചുകൊണ്ട് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
- പാലായിൽ വികസനത്തിന് ലോക് ഡൗൺ :ജോസ്.കെ.മാണി
ഇടതു മുന്നണി സർക്കാർ ഏറ്റവും മുൻഗണന നൽകിയത് ആരോഗ്യമേഖല യിലാണെന്ന് മനപ്പൂർവ്വം വിസ്മരിക്കുകയാണ്. നിർധനർ ആശ്രയിക്കുന്ന പൊതു ആരോഗ്യമേഖല തകർക്കുവാൻ പ്രത്യേക അജണ്ടയാണ് യു.ഡി.എഫ് നടപ്പാക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളും വികസന കുതിപ്പ് നേടുമ്പോൾ പാലായിൽ വികസന ലോക് ഡൗൺ നടപ്പാക്കുന്നുവെന്ന് ജോസ്.കെ.മാണി ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയ പദ്ധതികൾ പോലും ജനങ്ങൾക്ക് തുറന്നുകൊടുക്കുവാൻ ഇട പെടുന്നില്ല.പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നില്ല അവസാനഘട്ടത്തിലെത്തിയ പദ്ധതികൾ പൂർത്തിയാക്കുവാൻ ഒരു വിധ നടപടികളും ഇല്ലാത്ത വൻ ദുരന്തമാണ് പാലാ നേരിടുന്നത്.ആരെങ്കിലും ഇടപെട്ട് എന്തെങ്കിലും നടപ്പാക്കിയാൽ അതിൻ്റെ അവകാശവുമായി ചിലർ മുന്നിലെത്തും മുടങ്ങിയാൽ തടസ്സപ്പെടുത്തുന്നു എന്ന് ആരോപിക്കും ഇതാണ് ഇവിടെ നടക്കുന്നതെന്ന് ജോസ്.കെ.മാണി പറഞ്ഞു. ആരുടേയും അവകാശങ്ങളിലോ ചുമതലകളിലോ ഇടപെടുന്നില്ല. ചുമതല ഏറ്റവരുടെ നിഷ്ക്രിയത്വം ചോദ്യം ചെയ്യപ്പെടും ജനങ്ങളാണ് പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
- കൊല്ലത്ത് യൂണിവേഴ്സിറ്റി അംഗീകൃത കോളജ് ബാങ്ക് ജപ്തി ചെയ്തു
കൊല്ലത്ത് യൂണിവേഴ്സിറ്റി അംഗീകൃത കോളജ് ബാങ്ക് ജപ്തി ചെയ്തതോടെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയാതായി പരാതി. കടക്കൽ കോട്ടപ്പുറം പി എം എസ് എ കോളജാണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ബാങ്ക് ജപ്തി ചെയ്തത്. മറ്റൊരു കോളജിൽ പഠനത്തിന് സംവിധാനം ഒരുക്കിയിരുന്നെങ്കിലും വാടക നൽകാത്തതിനാൽ അവിടെയും വിദ്യാർത്ഥികളെ കയറ്റാത്ത സ്ഥിതിയാണ്. ഇതോടെ പരീക്ഷഎഴുതാൻ പോലും കഴിയാതെ നിരവധി വിദ്യാർത്ഥികളാണ് പെരുവഴിയിലായിരിക്കുന്നത്.
- ‘മാധ്യമങ്ങളോട് പ്രതികരണം വേണ്ട’; പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം
പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഐഎം സംസ്ഥാന നേതൃത്വം.ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്നാണ് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. പി. കെ ശശിയെ ചൊല്ലിയുള്ള തർക്കം മണ്ണാർക്കാട്ടിൽ രൂക്ഷമായി തുടരുകയാണ്. ഇന്നലെ കൊലവിളി മുദ്രാവാക്യവും ഭീഷണി പ്രസംഗവുമായി പ്രവർത്തകർ പ്രതിഷേധത്തിന് ഇറങ്ങിയത് വലിയ ചർച്ചയാവുന്നുണ്ട്. എസ്എഫ്ഐ മുൻസ്ഥാന സെക്രട്ടറി പിഎം ആർഷോ നടത്തിയ പ്രസംഗം അതിര് കടന്നെന്നാണ് വിലയിരുത്തൽ. സിപിഐഎം പ്രതിഷേധത്തിലും പ്രതികരണങ്ങളിലും അമർഷമുണ്ടെങ്കിലും പരസ്യപ്രതികരണത്തിലേക്കില്ലെന്ന് പി.കെ ശശി തീരുമാനിച്ചിട്ടുണ്ട്. നേതൃത്വം പറയട്ടെ എന്നാണ് ശശിയുടെ നിലപാട്.
- ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗൺ പേടകം സ്പ്ലാഷ്ഡൗൺ ചെയ്യും. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ആക്സിയം ഫോർ സംഘം മടങ്ങിയെത്തുന്നത്












