2025 ജൂലൈ 04 വെള്ളി 1199 മിഥുനം 20
വാർത്തകൾ
🗞️👉 കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കരിക്കാന് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പൂനൈ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.
🗞️👉 ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ എത്തി; ഒടുവില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ധനമന്ത്രിക്ക് നേരെ
കൊട്ടാരക്കരയില്‍ ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ഒടുവില്‍ ധനമന്ത്രിക്ക് നേരെ. മന്ത്രി വീണാജോര്‍ജിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മടങ്ങുമ്പോഴായിരുന്നു ധനമന്ത്രി ബാലഗോപാലിനെതിരെ ബിജെപിയുടെ പ്രതിഷേധം വഴിമാറിയത്. കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞതാണ് സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആശുപത്രിയിലേക്കെത്തിയത്. മന്ത്രിയെ കണ്ട് രോഗവിവരങ്ങള്‍ തിരക്കി മടങ്ങാന്‍ തുടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ബാലഗോപാലിനോട് ആരോഗ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞു. മന്ത്രിയുടെ പ്രതികരണത്തിനിടെയായിരുന്നു ബിജെപിയുടെ പ്രതിഷേധശബ്ദം. ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര ഉള്‍പ്പെടെയുള്ളവരുടെ അടുത്തെത്തി മന്ത്രി ബാലഗോപാല്‍ കാര്യങ്ങള്‍ തിരക്കുമ്പോള്‍ ആശുപത്രിയെകുറിച്ചുള്ള പരാതികളായി. അതു പറയേണ്ട സന്ദര്‍ഭം ഇതല്ലെന്ന് മന്ത്രി പറഞ്ഞതോടെ മന്ത്രിക്കെതിരെയായി ബിജെപിയുടെ പ്രതിഷേധം.
🗞️👉 ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ മന്ത്രിക്ക് ഡ്രിപ്പ് നല്‍കി.
🗞️👉 കോട്ടയം മെഡി.കോളജിലെ മൂന്ന് വാർഡുകളുടെ പ്രവർത്തനം പുതിയ ബ്ലോക്കിലേക്ക് മാറ്റി
കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മൂന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. ഇന്ന് വൈകിട്ട് തന്നെ വാർഡുകൾ പൂർണ സജ്ജമായി. 10, 17, സി.എൽ 4-1 എന്നീ വാർഡുകൾ മാറ്റാനുള്ള നടപടിയായിട്ടുണ്ട്. അതേസമയം കോട്ടയം മെഡിക്കൽ കോളജിൽ തകർന്ന കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് നേരത്തെ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നതായി രേഖകൾ.
🗞️👉 ജനറൽ ആശുപത്രിയിൽ ജീവിത ശൈലി രോഗനിർണ്ണയ കേന്ദ്രം തുറന്നു
പാലാ: കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയില്‍ ജീവിതശൈലി രോഗനിർണ്ണയത്തിനും ചികിത്സകൾക്കുമായി പുതിയ ചികിത്സാ വിഭാഗം ‘360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെൻ്റർ തുറന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗലക്ഷണങ്ങൾ ഗുരുതരമാകും മുൻപ് സങ്കീർണ്ണതകൾ തിരിച്ചറിഞ്ഞ് പ്രാരംഭ ദിശയിൽ കണ്ടെത്തി ചികിത്സ ഒരുക്കാൻ ഒരുക്കിയിട്ടുള്ള സംവിധാനമാണിത്. പ്രമേഹം, ഹൃദ് രോഗം, കാൻസർ അടക്കമുള്ള ജീവിതശൈലി രോഗങ്ങളും ഭക്ഷണം ക്രമം നിശ്ചയിക്കൽ, മാനസികാരോഗ്യം എന്നിവയും ഇതുവഴി തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഒരുക്കാൻ ഈ കേന്ദ്രം വഴി സാധിക്കും.
🗞️👉 പാലാ അൽഫോൻസാ കോളേജിലെ വിജ്ഞാനോത്സവ് 2025 ഉദ്ഘാടനം ചെയ്തു
പാലാ അൽഫോൻസാ കോളേജിലെ വിജ്ഞാനോത്സവ് 2025 മുൻസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഡോ.സിസ്‌റ്റർ റിയ മാത്യു, വാർഡ് കൗൺസിലർ ശ്രീ ജിമ്മി ജോസഫ് താഴത്തേൽ, PTA വൈസ് പ്രസിഡന്റ് ശ്രീ ബെന്നി ജോസഫ് സിവിൽ സർവീസ് ഓൾ ഇന്ത്യ പരീക്ഷയിൽ 703 ാം റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിനി നെസ്റിൻ പി. ഫാസിം വൈസ് പ്രിൻസിപ്പൽമാരായ ഡോ.സി മഞ്ജു,മിസ് മഞ്ജു, ബർസാർ റവ.ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍,കോളേജ് ചെയർപേഴ്സൺ കുമാരി ഫൈസ തുടങ്ങിയവർ സമീപം.
🗞️👉 പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയിൽ കർഷകർ യുവാവിനെ തല്ലിക്കൊന്നു
പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു. ത്രിപുരയിലെ ധലായിലാണ് അതിക്രമം നടന്നത്. പാട്ടത്തിനെടുത്ത കൃഷിയിടത്തുനിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് അരോപിച്ചാണ് യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനു നദി തീരത്തിന് സമീപം പാട്ടത്തിന് നൽകിയ കൃഷിയിടത്തിൽ നിന്ന് ഇയാൾ പച്ചക്കറി മോഷ്ടിക്കുന്നത് ചില കർഷകർ കണ്ടതായി ആരോപിക്കപ്പെടുന്നു. പ്രകോപിതരായ കർഷക സംഘം ആളെ ക്രൂരമായി മർദ്ദിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തുവെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.
🗞️👉 കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍
കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. വൈസ് ചാന്‍സിലര്‍ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്നാണ് വാദം. രജിസ്ട്രാര്‍ ഇന്നും ഡ്യൂട്ടിക്കെത്തിയേക്കും. വിസിയുടെ നടപടിക്കെതിരെ എസ്എഫ്‌ഐ കടുത്ത പ്രതിഷേധം തുടരുകയാണ്. രജിസ്ട്രാറിനെതിരെ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളും വ്യക്തമാക്കി.
🗞️👉 മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; വിദേശകാര്യ മന്ത്രാലയം
മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം. സംഭവത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. തൊഴിലാളികളുടെ മോചനം വേഗത്തിലാക്കാൻ മാലി സർക്കാറിനോട് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.













