2025 ജനുവരി 29 വ്യാഴം 1199 മകരമാസം 15
വാർത്തകൾ
🗞️👉 കൊവിഡ് കാലത്തെ സ്പ്രിംഗ്ലര്‍ ഇടപാടില്‍ സര്‍ക്കാരിന് ആശ്വാസം. ഇടപാടില്‍ സര്‍ക്കാരിന് ദുരുദ്ദേശമുണ്ടായിരുന്നുവെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അസാധാരണമായൊരു കൊവിഡ് സാഹചര്യത്തിലാണ് ഇത്തരമൊരു കരാര്‍ വേണ്ടിവന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടു എന്ന വാദം കോടതി അംഗീകരിച്ചിട്ടില്ല. അസാധാരണമായ കൊവിഡ് സാഹചര്യത്തില്‍ സ്പ്രിംഗ്ലര്‍ കമ്പനിയെ ഒരു ഉപാധിയായി മാത്രമാണ് സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നതെന്നും ഡാറ്റ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നുവെന്നുമാണ് കോടതിയുടെ നിരീക്ഷണം.
🗞️👉 കെ റെയിലിന് പിന്നാലെ, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അതിവേഗ റെയില്‍ പദ്ധതിയുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍. 583 കിലോമീറ്റര്‍ നീളത്തില്‍ റീജണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയയ്ക്കും. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം ധാരാണാ പത്രത്തില്‍ ഏര്‍പ്പെടും. ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ ആരംഭിക്കാന്‍ ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. ആര്‍.ആര്‍.ടി.എസ് (റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം) പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്ന അതിവേഗ റെയില്‍വേ സംവിധാനമാണ്.
🗞️👉 തിരുവനന്തപുരം നഗരസഭയില്‍ പ്രതികാര നടപടി. അനധികൃതമായി ഫ്‌ലക്‌സ് സ്ഥാപിച്ച ബിജെപി ജില്ലാ നേതൃത്വത്തില്‍ നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥക്കെതിരെ നടപടി. പിഴയിട്ട നഗരസഭ റവന്യു ഓഫീസര്‍ ജി ഷൈനിക്ക് സ്ഥാനചലനം. ഷൈനിയെ റവന്യൂ ഓഫീസര്‍ കൗണ്‍സില്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്.
🗞️👉 റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വര്‍ഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടുന്നത്. മുപ്പതിലധികം ടാബ്ലോകളില്‍ നിന്നാണ് കേരളത്തിന്റെ വികസന നേട്ടമായ കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടത്.
🗞️👉 ഇറാന്‍ ലക്ഷ്യമാക്കി അമേരിക്കയുടെ കപ്പല്‍പ്പട കൂടി നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഭരണകൂടം ഉടനടി അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് നല്ലതെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാഖിന്റെ പ്രധാനമന്ത്രിയായി നൂറി അല്‍ മാലിക്കിയെ നിയമിച്ചാല്‍ ഇറാഖിനുള്ള എല്ലാ സഹായവും നിര്‍ത്തുമെന്നും ട്രംപ് പറഞ്ഞു.












