2025 ഫെബ്രുവരി 23 ഞായർ 1199 കുംഭം 12
വാർത്തകൾ
🗞️👉 തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ചെന്നൈയിലെ പെരമ്പൂരില്‍ മത്സരിക്കണമെന്ന് പ്രമേയം. ഇന്ന് ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഇലക്ഷന്‍ കാംപയിന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. വിജയ് പെരമ്പൂരില്‍ മത്സരിയ്ക്കണമെന്നാണ് ആഗ്രഹമെന്ന് ആദവ് അര്‍ജുന പറഞ്ഞു. പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇക്കാര്യം വിജയെ അറിയിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പറഞ്ഞു. വടക്കന്‍ ചെന്നൈയിലെ ഡിഎംകെ മണ്ഡലമാണ് പെരമ്പൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 54,976 വോട്ടുകള്‍ക്കാണ് ഡിഎംകെ മണ്ഡലത്തില്‍ വിജയിച്ചത്.
🗞️👉 എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വിജയം ദഹിക്കാന്‍ കഴിയാത്ത ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് ഉണ്ട്. രാജ്യത്തെ അപമാനിക്കുകയാണ് അവര്‍ ചെയ്തത് എന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശ അതിഥികള്‍ക്കു മുന്‍പില്‍ നഗ്നരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയില്‍ എത്തി. പരിപാടി അലങ്കോലമാക്കാന്‍ ആണ് കോണ്‍ഗ്രസ് ശ്രമിച്ചത് എന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. നമോഭാരത് ട്രെയിന്‍ ഉദ്ഘാടന വേദിയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
🗞️👉 ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. 47ാം മിനിറ്റില്‍ ലാലിയന്‍സുവാലെ ചാങ്‌തെയാണ് വിജയഗോള്‍ നേടിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ തുടരെ രണ്ടാമത്തെ തോല്‍വിയാണ് ഇത്. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് 2-0ന് കാറ്റലയുടെ സംഘം തോല്‍വി സമ്മതിച്ചിരുന്നു.
🗞️👉 ലഹരി ഉപയോഗം തടയുന്നതില്‍ നേട്ടമുണ്ടാക്കിയതായി ദുബായ് പൊലീസ്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന 232 വെബ്‌സൈറ്റുകള്‍ നീക്കി. 24 പേരെ അറസ്റ്റ് ചെയ്തതായും ദുബായ് പൊലീസ് ആന്റി നര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ അവസാനപാദ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
🗞️👉 അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടീം ഇന്ത്യയുടെ മറ്റൊരു അപരാജിത കുതിപ്പിന് കൂടി അന്ത്യം, 2023 ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ പത്ത് ജയങ്ങള്‍ക്ക് ശേഷം ഫൈനലില്‍ തോറ്റെങ്കില്‍ ഇത്തവണ അവസാനമായത് ട്വന്റി 20 ലോകകപ്പിലെ 12 തുടര്‍ജയങ്ങളുടെ പരമ്പരയ്ക്ക്.ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിനും ഇതോടെ അവസാനമായി.
🗞️👉 തമിഴ്‌നാട്ടിലെ ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നു. മക്കള്‍ നീതി മയ്യം, എംഡിഎംകെ, മനിതനേയ മക്കള്‍ കക്ഷി എന്നീ പാര്‍ട്ടികളുമായി നാളെ ചര്‍ച്ച നടക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചര്‍ച്ച നടത്തി. രാത്രി എട്ടരയോടെ മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ചര്‍ച്ച.
🗞️👉 വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പത്ത് മാര്‍ക്ക് കൊടുക്കാനുള്ള തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വായനയുടെ വസന്തം എന്ന പദ്ധതിയുടെ ഭാഗമായി 24 കോടി രൂപയുടെ പുസ്തകങ്ങള്‍ കേരളത്തിലെ സ്‌കൂളുകളിലെ ലൈബ്രറികളില്‍ നല്‍കിയിട്ടുണ്ട്. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ അതെടുത്ത് വായിക്കുന്നില്ല. വായന ബന്ധപ്പെട്ടവര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് കൊടുക്കണമെന്ന ആലോചന, പൊതുവിദ്യാഭ്യാസ വകുപ്പിന് ഉണ്ട്. മാധ്യമ സുഹൃത്തുക്കളുടെയും എഴുത്തുകാരുടെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയുമൊക്കെ യോഗം ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്നു.
🗞️👉 ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാനുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് വഴിപ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ലോകശക്തികള്‍ ഇറാനെ തല കുനിപ്പിക്കാന്‍ ഭീരുക്കളെപ്പോലെ അണിനിരക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മറ്റു പ്രശ്നങ്ങളില്‍ തല കുനിക്കാത്തതു പോലെ ഈ ഭീഷണിക്കു മുന്നിലും ഇറാന്‍ തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനെ കരാറിലെത്തിക്കാന്‍ പരിമിതമായ ആക്രമണം പദ്ധതിയിടുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയോടാണ് മസൂദ് പെസഷ്‌കിയാന്റെ പ്രതികരണം.ഇറാനിലെ സര്‍വകലാശാലകളില്‍ ഇന്നലെ മുതല്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ടിരുന്നു.
🗞️👉 തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ പരിധി ലംഘിച്ചെന്ന് സീക്രട്ട് സർവീസ്. ട്രംപിന്‍റെ വസതിയായ മാർ എ ലാഗോയിലാണ് ആക്രമണ ശ്രമം ഉണ്ടായത്. ട്രംപ് ഈ സമയം വൈറ്റ് ഹൗസിലായിരുന്നു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണ ശ്രമം നടന്നപ്പോൾ പ്രസിഡന്‍റ് ട്രംപ് മാർ എ ലാഗോ വസതിയിലുണ്ടായിരുന്നില്ലെന്നും വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
🗞️👉 കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം. ഭരണസമിതിയിൽ പതിമൂന്ന് അംഗങ്ങളും എൽഡിഎഫ്. എതിരില്ലാതെയാണ് രണ്ട് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. 3033 വോട്ടുകൾ പോൾ ചെയ്തു. പത്ത് വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പാണ്. 1733 പാനൽ വോട്ടുകൾ എൽ.ഡി.എഫിന് നേടി. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണ്












