2024 ഫെബ്രുവരി 09 ഞായർ 1199 മകരം 27
വാർത്തകൾ
- സൗദിയില്‍ മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരന്റേയും യെമന്‍ പൗരന്റേയും വധശിക്ഷ നടപ്പാക്കി
സൗദി അറേബ്യയില്‍ വച്ച് മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെയും യെമന്‍ പൗരന്റെയും വധശിക്ഷ നടപ്പാക്കി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ധിഖിനെ റിയാദിലെ കടയില്‍ വെച്ച് കവര്‍ച്ചക്കിടെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. സൗദി പൗരന്‍ റയാന്‍ ബിന്‍ ഹുസൈന്‍ ബില്‍ സഅദ് അല്‍ശഹ്‌റാനി, യമന്‍ പൗരനായ അബ്ദുള്ള അഹമ്മദ് ബാസഅദ് എന്നിവരെയാണ് സൗദി ഭരണകൂടം വധിച്ചത്. ഇക്കാര്യം സൗദി ആഭ്യന്തരമന്ത്രാലയമാണ് പുറത്തുവിട്ടത്.
- ‘ഇന്ത്യക്കാരോടുള്ള വെറുപ്പ് സര്‍വസാധാരണമാക്കുക’ എന്ന് വംശീയ പോസ്റ്റിട്ട ജീവനക്കാരനെ ഡോഗിലേക്ക് തിരിച്ചെടുത്ത് ഇലോണ്‍ മസ്‌ക്
വംശീയമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പിടിക്കപ്പെട്ടപ്പോള്‍ രാജിവച്ച ഡോഗ് ജീവനക്കാരനെ വീണ്ടും നിയമിച്ച് എലോണ്‍ മസ്‌ക്. അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ ഫെഡറല്‍ ധനവിനിയോഗം കുറയ്ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് രൂപീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സിയിലെ (ഡോഗ്) മാര്‍ക്കോ എലെസ് എന്ന ജീവനക്കാരനെയാണ് ഡോഗിന്റെ തലവനായ മസ്‌ക് തിരിച്ചെടുത്തത്.
- കാസര്‍ഗോഡും പാതിവില തട്ടിപ്പ്; മൈത്രി വായനശാല വഴി മാത്രം അനന്തുകൃഷ്ണന്‍ കൈക്കലാക്കിയത് 33 ലക്ഷം രൂപ
കാസര്‍ഗോഡ് കുമ്പഡാജെ പഞ്ചായത്തിലും പാതിവില തട്ടിപ്പ് നടന്നതായി പരാതി. മൈത്രി വായനശാല വഴി സ്‌കൂട്ടറുകള്‍ക്കും, ലാപ്‌ടോപുകള്‍ക്കും പണം അടച്ചവരാണ് അനന്തുകൃഷ്ണന്റെ തട്ടിപ്പിന് ഇരയായത്. വായനശാല വഴി മാത്രം 33 ലക്ഷം രൂപയാണ് അനന്തുകൃഷ്ണന്‍ പലരില്‍ നിന്നുമായി കൈക്കലാക്കിയത്.
- പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റഷ്യയിലെ പ്രശസ്ത ഗായകനും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്‍ശകനുമായ വാഡിം സ്‌ട്രോയ്കിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുക്രൈന്‍ സൈന്യത്തിന് സംഭാവന നല്‍കിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിന് റഷ്യന്‍ കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് വാഡിമിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് മുകളില്‍ നിന്ന് താഴെ വീണ് മരിച്ച നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പത്താംനിലയിലെ ജനലില്‍ നിന്നാകാം അദ്ദേഹം വീണതെന്നാണ് പൊലീസിന്റെ നിഗമനം.
- മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം. എസ്റ്റേറ്റിന് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും. മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും.f
- വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍വിജയം: നാലില്‍ മൂന്നിടത്തും താമര
അഞ്ച് വര്‍ഷം മുമ്പ് കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാല് മണ്ഡലങ്ങളില്‍ മൂന്നിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയാണ് മുന്നില്‍. മുസ്തഫബാദിലും കരാവല്‍ നഗറിലുമാണ് ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയത്. അഞ്ച് തവണ എംഎല്‍എയായിരുന്ന മോഹന്‍ സിംഗ് ബിഷ്ടിനെ മുസ്തഫബാദിലും കപില്‍ മിശ്രയെ കലാവില്‍ നഗറിലും മത്സരിപ്പിച്ച് ബിജെപി ജയിപ്പിച്ചു. മിശ്ര 17,000 വോട്ടിനും പരാജയപ്പെടുത്തിയപ്പോള്‍, ബിഷ്ത് 23,000 വോട്ടിനും ജയിച്ചു. സിറ്റിംഗ് ബിജെപി എംഎല്‍എ അജയ് മഹാവര്‍ 26,000 വോട്ടുകള്‍ക്ക് ഘോണ്ടയില്‍ വിജയിച്ചു. കലാപബാധിത മണ്ഡലങ്ങളില്‍ സീലംപൂര്‍ മാത്രമാണ് അപവാദം. ആം ആദ്മി പാര്‍ട്ടിയുടെ ചൗധരി സുബൈര്‍ അഹമ്മദ് 42,000 വോട്ടുകള്‍ക്ക് ബിജെപിയെ ഇവിടെ പരാജയപ്പെടുത്തി.
- ഡല്‍ഹി പരാജയം തുറന്നിടുന്ന ഇന്ത്യാ സഖ്യത്തിന്റെ ആകുലതകള്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേരിട്ട കനത്ത പരാജയവും കോണ്‍ഗ്രസിന്റെ തകര്‍ച്ചയും പ്രതിപക്ഷത്തെ ഇന്ത്യാ ബ്ലോക്കിനെ കൂടുതല്‍ തളര്‍ത്തും. കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസിനെ മാറ്റണമെന്ന ആവശ്യവും ഒരു ഇടവേളയ്ക്കു ശേഷം ശക്തിപ്പെടും. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചതും ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ വന്‍ ഇടിവുണ്ടായതും അരവിന്ദ് കെജ്രിവാളിന്റെ തോല്‍വിയെ അടക്കം സ്വാധീനിച്ച സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യ സഖ്യത്തില്‍ അമര്‍ഷം പുകയുന്നത്.
- പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭംസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലേത് ഇത് സാധാരണ വിജയമല്ലെന്നും ചരിത്രവിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി ദുരന്ത മുക്തമായെന്നും ജനങ്ങള്‍ ദുരന്ത പാര്‍ട്ടിയെ പുറന്തള്ളിയെന്നും ജനങ്ങള്‍ ഡല്‍ഹിയെ ശുദ്ധീകരിച്ചുവെന്നും അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.