2025 ഫെബ്രുവരി 08 ഞായർ 1199 മകരമാസം 25
വാർത്തകൾ
🗞️👉 റഷ്യയിലെ ഉഫായിയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് കുത്തേറ്റു. ആക്രമണം നടത്തിയത് 15 വയസ്സുകാരൻ എന്ന് സൂചന. പ്രതിയെ പോലീസ് പിടികൂടി. മെഡിക്കൽ സർവകലാശാല ഹോസ്റ്റലിലാണ് ആക്രമണം നടന്നത്. 4 ഇന്ത്യൻ വിദ്യാർഥികൾക്ക് പുറമെ രണ്ട് പോലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവർക്ക് അടിയന്തര സഹായം നൽകുന്നു എന്ന് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
🗞️👉 സിപിഐഎമ്മിന് രക്തസാക്ഷിയെ കിട്ടിയാല്‍ ലോട്ടറി അടിച്ചതുപോലെയെന്ന് വി ഡി സതീശന്‍. അഭിമന്യുവിന്റെയും വഞ്ചിയൂര്‍ വിഷ്ണുവിന്റെയും ഫണ്ട് അടിച്ചുമാറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പയ്യന്നൂരില്‍ പുതുയുഗ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎമ്മിന് രക്തസാക്ഷിയെ കിട്ടിയാല്‍ ഇത്ര സന്തോഷം വേറെയില്ല. ലോട്ടറി അടിച്ച പോലെയാണ്. അവന്റെ പേരില്‍ ഫണ്ട് പിരിവാണ്. പയ്യന്നൂരില്‍ തുടങ്ങിയതല്ല അത്. അഭിമന്യുവിന്റെ കാര്യത്തില്‍ എന്താണുണ്ടായത്. വഞ്ചിയൂര്‍ വിഷ്ണുവിയും ഫണ്ട് അടിച്ചു മാറ്റി. സഹിക്കാന്‍ വയ്യാഞ്ഞിട്ട് വിഷ്ണുവിന്റെ കുടുംബം മുഴുവന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചങ്ക് പൊട്ടിക്കൊണ്ട് ആ രക്തസാക്ഷിയുടെ സഹോദരന്‍ വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷമാണെന്ന് – വിഡി സതീശന്‍ കുറ്റപ്പെടുത്തി.
🗞️👉 കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ ഒളി കാമറ വച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ.
ബെലഗാവിയിലാണ് സംഭവം. സ്വകാര്യ ദൃശ്യങ്ങൾ യൂ ട്യൂബിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥയുടെ പരാതിയിലാണ് പൊലിസ് നടപടി.
🗞️👉 തിരുവനന്തപുരം കിളിമാനൂരില്‍ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പരിക്കേറ്റ യുവതിയുടെ അമ്മാവന്‍ മണിക്കുട്ടനാണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
🗞️👉 ഫരീദാബാദില്‍ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് അപകടം. ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരുക്ക്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് പൊലീസ് ഓഫീസറായ ജഗദീഷ് പ്രസാദിന് ജീവന്‍ നഷ്ടമായത്. സൂരജ്കുണ്ഡ് ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്‌സ് മേളക്കിടെയാണ് അപകടം. ഡെപ്യൂട്ടി കമ്മീഷണര്‍, ടൂറിസം മാനേജിംഗ് ഡയറക്ടര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ ഉടന്‍ സംഭവ സ്ഥലത്തെത്തി. സംഭവത്തില്‍ മുഖ്യമന്ത്രി നയാബ് സിങ് സൈനി ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്റെ മരണത്തില്‍ അദ്ദേഹം അനുശോചിച്ചു. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിന് ഹരിയാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
🗞️👉 ബിജെപി പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്. തൃശൂരിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുത്ത ബജറ്റ് ചർച്ചയിലാണ് കോൺഗ്രസ് നേതാവ് പങ്കെടുത്തത്. തൃശൂർ ഡിസിസി സെക്രട്ടറിയും തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുമായ കെ ഗിരീഷ് കുമാർ ആണ് ബിജെപി വേദിയിൽ എത്തിയത്. ദേവസ്വം പ്രതിനിധിയായാണ് പരിപാടിയിൽ പങ്കെടുത്തെതെന്നാണ് എന്നാണ് വിശദീകരണം. കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസ് വിമർശനം തുടരുന്നതിനിടെയാണ് ഗിരീഷ് ബിജെപി പരിപാടിയിൽ പങ്കെടുത്തത്.
🗞️👉 ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിന് ഇന്ത്യയിൽ അസംബ്ലി പ്ലാന്റ് ഒരുങ്ങുന്നു. ചെന്നൈക്ക് സമീപം പനപ്പാക്കത്താണ് ജാഗ്വാർ ലാൻഡ് റോവറിന്റെ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നത്. ഈ മാസം ഒമ്പത് മുതൽ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2024ലാണ് കമ്പനി ചെന്നൈയിൽ പ്ലാന്റ് പ്രഖ്യാപിച്ചത്. 2.5 ലക്ഷം യുണിറ്റ് വാഹനം നിർമിക്കാൻ കഴിയുന്നതാണ് പ്ലാന്റ്.
🗞️👉 റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കൻ വിലക്കിൽ കൃത്യമായ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. ഇന്ത്യയുടെ ദീർഘകാല ഊർജ്ജ ആവശ്യങ്ങളും വാണിജ്യപരമായ പരിഗണനകളും കണക്കിലെടുത്തായിരിക്കും തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇന്ത്യ -യു എസ് വ്യപാര കരാർ വീശദീകരിക്കാൻ വിളിച്ച യോഗത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.
🗞️👉 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സര ബഹിഷ്കരണം. ICC മുന്നറിയിപ്പിന് പിന്നാലെ ചർച്ചയ്ക്ക് തയാറെന്ന് പാകിസ്താൻ. പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് പാകിസ്താൻ അറിയിച്ചു. സാമ്പത്തിക – നിയമനടപടികൾ ഉണ്ടാകുമെന്ന ICC മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്താൻ ചർച്ചയ്ക്ക് വഴങ്ങിയത്. ഇന്ത്യയെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ശ്രീലങ്ക പാകിസ്താന് കത്തയച്ചിരുന്നു. ശ്രീലങ്കയുടെ ആവശ്യം തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് പിസിബിയുടെ നിലപാട്.
🗞️👉 സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സിന്റെ സമരം തുടരും. ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുന്നതിൽ സർക്കാർ അനാസ്ഥ തുടരുന്നതായി കെജിഎംസിടിഎ. തുടർ സമരങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചു. പ്രവേശന തസ്തികയിലെ ശമ്പള അപാകത പൂർണ്ണമായി പരിഹരിച്ചിട്ടില്ല. 2016 മുതൽ നൽകേണ്ട ശമ്പളപരിഷ്കരണ കുടിശ്ശിക ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് കെജിഎംസിടിഎ പറഞ്ഞു. കുടിശ്ശിക നൽകുന്നത് നീതിയുടെ അനിവാര്യ ഘടകമാണെന്നും കെജിഎംസിടിഎ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സമരം ശക്തമായി തുടരുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് സംസ്ഥാന സമിതി.












