2025 ഡിസംബർ 31 ബുധൻ 1199 ധനു 16
വാർത്തകൾ
🗞️👉 ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. അഞ്ചാം മത്സരത്തില്‍ 15 റണ്‍സിനാണ് ജയം. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം ഏഴിന് 160ല്‍ അവസാനിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് മത്സരത്തിലെ താരം. ഷഫാലി വര്‍മയാണ് പരമ്പരയുടെ താരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സെടുത്തത്. 41 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ പതറിയ ഇന്ത്യയ്ക്ക് കരുത്തായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ്. 43 പന്തില്‍ 68 റണ്‍സ് നേടിയ ഹര്‍മന്റെ ഇന്നിംഗ്സില്‍ ഒന്‍പത് ഫോറുകളും ഒരു സിക്സറും ഉള്‍പ്പെട്ടു. അവസാന ഓവറുകളില്‍ അരുന്ധതി റെഡ്ഡി നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യന്‍ സ്‌കോര്‍ 170 കടത്തി. 11 പന്തില്‍ 27 റണ്‍സാണ് അരുന്ധതി നേടിയത്. ശ്രീലങ്കയ്ക്കായി കവിഷ ദില്‍ഹാരി, രശ്മിക സെവ്വാണ്ടി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
🗞️👉 ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ
ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ ആണ്
പണിമുടക്കുന്നത്. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടിയാണ് ഈ ഗിഗ് തൊഴിലാളികളുടെ പണിമുടക്ക് പ്രഖ്യാപനം.
🗞️👉 കഴക്കൂട്ടത്തെ നാല് വയസുകാരന്റെ കൊലപാതകം, ടവൽ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി
കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം. മാതാവിൻ്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശി തൻബീർ ആലമാണ് കുറ്റം സമ്മതിച്ചത്. കുട്ടിയുടെ മാതാവായുള്ള തർക്കത്തിന് ഒടുവിൽ തൻബീർ ടവ്വൽ ഉപയോഗിച്ച് കഴുത്തു മുറുക്കിയാണ് കൊലപാതകം നടത്തിയത്. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും തൻബീർ ആലം സഹായിച്ചില്ല.
🗞️👉 കണ്ണൂരില്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍
കണ്ണൂരില്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ചിഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജുനിയര്‍ സൂപ്രണ്ട് മഞ്ജിമ പി രാജുവിനെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ജിമ വിജിലന്‍സിന്റെ പിടിയിലായത്. പാനൂര്‍ പാറാട് സ്വദേശിയാണ് മഞ്ജിമ. നാട്ടില്‍ വന്ന് തിരികെ തിരുവനന്തപുരത്തേക്ക് പോകാനായി തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് വിജിലന്‍ പിടികൂടിയത്.
🗞️👉 മുൻ എം.എൽ.എ പി.എം. മാത്യു നിര്യാതനായി
മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന കാപ്പുന്തല പാറപ്പുറത്ത് പാലുവേലില്‍ പി.എം. മാത്യു (75) നിര്യാതനായി. മൂന്നാഴ്ച്ച മുമ്പ് ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.15 ഓടെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌ക്കാര ശുശ്രഷ ഇന്ന് (ബുധന്‍) മൂന്നിന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍. 1991-96 കാലത്ത് കടുത്തുരുത്തി എംഎല്‍എയായിരുന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലായിരുന്ന പി.എം. മാത്യു പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്ക് മാറി. എക്‌സ് എംഎല്‍എ ഫോറം സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാനായിരുന്നു. കടുത്തുരുത്തി സഹകരണാശുപത്രി പ്രസിഡന്റായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു. ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാര്‍ (കടുത്തുരുത്തി). മക്കള്‍- അനു പി. മാത്യു (അസോസിയേറ്റ് പ്രഫസര്‍ ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ചു മാത്യു, അരുണ്‍ മാത്യു (ഇരുവരും സിംഗപൂര്‍)












