2025 ഡിസംബർ 03 ബുധൻ 1199 വൃശ്ചികം 17
വാർത്തകൾ
🗞️👉 യുക്രെയ്ൻ സമാധാന ചർച്ച റഷ്യയിൽ ആരംഭിച്ചു: യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ഉദേശിക്കുന്നില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രതിനിധി സംഘവും തമ്മിലുള്ള യുക്രെയ്ൻ സമാധാന ചർച്ച റഷ്യയിൽ ആരംഭിച്ചു. സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും നേതൃത്വം നൽകുന്ന പ്രതിനിധി സംഘമാണ് പുടിനുമായി ചർച്ച നടത്തുന്നത്. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ഉദ്ദേശിക്കുന്നില്ലെന്നാണ് കൂടിക്കാഴ്ചയിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പ്രതികരിച്ചു.
🗞️👉 SIRൽ ചർച്ചക്ക് വഴങ്ങി കേന്ദ്ര സർക്കാർ; ലോക്സഭയിൽ 10 മണിക്കൂർ ചർച്ച ചെയ്യും
പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്, SIRൽ ചർച്ചക്ക് വഴങ്ങി കേന്ദ്ര സർക്കാർ. ലോക്സഭയിൽ ഈ മാസം ഒമ്പതിന് ചർച്ച നടത്തും. പ്രതിപക്ഷത്തിന്റെ വിജയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തീവ്രവോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായി രണ്ടാം ദിവസവും തടസപ്പെട്ടിരുന്നു.
🗞️👉 രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെയും (03.12.25)മറ്റന്നാളും 04.12.25) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർ (ട്രാഫിക്) പി അനിൽകുമാർ അറിയിച്ചു. നാളെ ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒൻപത് മണി വരെയും മറ്റന്നാൾ രാവിലെ ആറു മുതൽ 11 മണിവരെയുമാണ് നിയന്ത്രണം. നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് മണി വരെ ശംഖുംമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് വരെയുള്ള റോഡിലും എയർ പോർട്ട് ആറാട്ട് ഗേറ്റ്- -വള്ളകടവ് -ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ് പി ഫോർട്ട് -ശ്രീകണ്ഠേശ്വരം പാർക്ക്- തകരപ്പറമ്പ് മേൽപ്പാലം- ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്ക്കാട് -വഴുതയ്ക്കാട് -വെള്ളയമ്പലം -കവടിയാർ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
🗞️👉 കെ.സി.ബി.സി വിമൻസ് കമ്മീഷൻ സോണൽ കോൺഫ്രൻസ് ഇന്ന് പാലായിൽ
പാലാ: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിമൻസ് കമ്മീ ഷന്റെ കോട്ടയം സോണൽ മീറ്റിംഗ് ഇന്ന് പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂ ട്ടിൽ വച്ച് നടക്കും. കോട്ടയം സോണിലെ 7 രൂപതകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഭാരവാ ഹികൾ സമ്മേളനത്തിൽ സംബന്ധിക്കും.
🗞️👉 ഇസ്രായേൽ-ഹമാസ് സമാധാന ചർച്ചകൾ: അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനാകുമെന്ന് ഖത്തർ
ഒക്ടോബറിലെ വെടിനിർത്തൽ കരാറിന് ശേഷം പലസ്തീനിൽ സമാധാനം ലക്ഷ്യമാക്കിയുള്ള സമാധാന കരാറിനായി ഇസ്രയേലിനെയും ഹമാസിനെയും പുതിയ ഘട്ട ചർച്ചകളിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്ന ഖത്തർ. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ.മജീദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയും ഈജിപ്തുമായി ചേർന്ന് ഒപ്പുവെച്ച വെടിനിർത്തൽ കരാർ ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും ഇസ്രായേൽ തുടർച്ചയായി കരാർ ലംഘിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു.
🗞️👉 രാമപുരം കോളേജിൽ വിമൻ സെൽ ഉദ്‌ഘാടനം ചെയ്തു
രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിമൻ സെൽ ഉദ്‌ഘാടനം ചെയ്തു എയർ ഇന്ത്യ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ വിമൻ സെൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.1994-ൽ ഇന്ത്യൻ വ്യോമസേനയിലേക്ക് പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട ആദ്യത്തെ വനിതാ ബാച്ചിൽ അംഗമായിരുന്നു ബിന്ദു യുദ്ധവിമാനങ്ങൾ പറത്തുന്നതിന് മുൻപ് വ്യോമസേനയിൽ യാത്രാ വിമാനങ്ങൾ പറത്തി ചരിത്രം സൃഷ്ടിച്ച ആദ്യ വനിതാ സംഘത്തിലെ അംഗമാണ് ക്യാപ്റ്റൻ ബിന്ദു. കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ആമുഖ പ്രഭാഷണം നടത്തി. വിമൻ സെൽ കോർഡിനേറ്റർ മാരായ മനേഷ് മാത്യു, ആൻ മേരി ജോൺ, മീനു എലിസബെത് സെബാസ്റ്റ്യൻ , വിദ്യാർത്ഥി പ്രതിനിധി അമൃത മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
🗞️👉 പാലാ അൽഫോൻസാ കോളേജിൽ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്തു.
പാലാ: അൽഫോൻസാ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇൻറർനാഷണൽ കോൺഫറൻസ് ഓൺ അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഫോർ ഫ്യൂച്ചർ -ICAMF 2025 ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങ് അൽഫോൻസാ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ് പൂർവ്വ വിദ്യാർത്ഥിനി, എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് സീനിയർ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മധ്യതിരുവിതാംകൂറിലെ വനിതകൾക്ക് വിദ്യാഭ്യാസത്തിലൂടെ ആത്മധൈര്യം നൽകുക എന്ന സ്ഥാപക പിതാവായ മാർ.സെബാസ്റ്റ്യൻ വയലിലിന്റെ സ്വപ്നം അൽഫോൻസാ കോളേജിലെ സയൻസ് ഡിപ്പാർട്ട്മെന്റുകൾ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ നൂറ് ശതമാനവും സാക്ഷാത്കരിക്കുന്നുണ്ടെന്നത് അഭിമാനകരമായ വസ്തുതയാണെന്ന് കോളേജ് മാനേജർ അഭിപ്രായപ്പെട്ടു.














