പ്രഭാത വാർത്തകൾ  2024 ഓഗസ്റ്റ്  4

Date:

2024 ഓഗസ്റ്റ്  4   ഞായർ  1199 കർക്കിടകം 20

വാർത്തകൾ

  • ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട്

ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകാൻ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നു എന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്നലെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റെറിൽ നടന്ന ദേശീയ സെമിനാർ അൽഫോൻസിയൻ ആത്മായനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. സ്ലീവാ – അൽഫോൻസിയൻ ആത്മീയ വർഷത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

  • പാലിയേക്കര ടോൾ പ്ലാസ: വരുമാനം 1,500 കോടിക്കടുത്ത്

പാലിയേക്കര ടോൾ പ്ലാസയ്ക്ക് 1,447 കോടിയിലധികം വരുമാനം. കഴിഞ്ഞ ജൂൺ വരെയുള്ള കണക്കാണിത്. 2012 ഡിസംബർ ഒൻപതിനാണ് ടോൾപിരിവ് തുടങ്ങിയത്. മണ്ണുത്തി മുതൽ അങ്കമാലി വഴി എടപ്പള്ളി വരെ നാലുവരിപ്പാത നിർമിക്കാൻ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ- കെഎംസി. കമ്പനികൾ 721 കോടിയാണ് മുടക്കിയത്. നിർമാണത്തിലെ അഴിമതി കണ്ടെത്തി 2023 ഒക്ടോബറിൽ ടോൾ പ്ലാസയിൽ ഇഡി റെയ്ഡ് നടത്തി. തുടർന്ന് 125.21 കോടിയുടെ വസ്തുവകകൾ മരവിപ്പിച്ചിരുന്നു.

  • ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ ടൗൺഷിപ്പ് നിർമിക്കും

വയനാട്ടിലെ ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ ടൗൺഷിപ്പ് നിർമിച്ചുനൽകുമെന്ന് മുഖ്യമന്ത്രി. ഇതുകൂടാതെ, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് വലിയ സഹായ പ്രവാഹമാണ് വയനാട്ടിലേക്ക് എത്തുന്നത്. കർണാടക മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും നൂറു വീടുകൾ നിർമിച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് വലിയ തുകകൾ CMDRFലേക്ക് സംഭാവന ചെയ്യുന്നത്.

  • ദീർഘദൂര വണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു

ദക്ഷിണ റെയിൽവേയുടെ ദീർഘദൂര വണ്ടികളിൽ ജനറൽ കോച്ചുകൾ കൂട്ടുന്നു. 44 ഓളം ട്രെയിനുകളിലാണ് കോച്ച് വർധിപ്പിക്കുന്നത്. ലിങ്ക് ഹോഫ്‌മാൻ ബുഷ് (എൽഎച്ച്ബി) വണ്ടികളിൽ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതൽ ഘടിപ്പിക്കുക. തേർഡ് എസി കോച്ചുകൾ കുറച്ചുകൊണ്ട് ജനറൽ കോച്ചുകളാണ് കൂട്ടുന്നത്. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്കും ഗുണം ലഭിക്കും.

  • വയനാട് ദുരന്തത്തിന് കാരണം ക്വാറികൾ; മാധവ് ഗാഡ്ഗിൽ

വയനാട് ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ. ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട് ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചു. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു, നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും മാധവ് ഗാഡ്ഗിൽ പ്രതികരിച്ചു.

  • വയനാടിന് സഹായവുമായി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ്  ഹൈസ്കൂൾ.

ചേന്നാട് SMGHS  റെഡ് ക്രോസ്സ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽവയനാട് ദുരിതാശ്വാസ സഹായത്തിനു സമാഹരിച്ച വസ്ത്രങ്ങൾ, നിത്യോപയോഗ വസ്തുക്കൾ എന്നിവ കോട്ടയം റെഡ് ക്രോസ്സ് സൊസൈറ്റി വഴി ദുരിതബാധിത പ്രദേശത്തേക്ക് അയച്ചു.

  • ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൾ

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ റെഡ് ക്രാസ് അംഗങ്ങൾ വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവർക്ക് വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും ശേഖരിച്ചു റെഡ്ക്രാസ് അംഗങ്ങളും അധ്യാപകൻ ജോബി തെക്കേതിലും ചേർന്നാണ് ഈ ആവശ്യം  വിദ്യാർത്ഥികളെ അറിയിച്ചത് രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും കുടി ശേഖരിച്ച സാധനങ്ങൾ  റെഡ് ക്രാസ് സംഘടന വഴി വയനാട്ടിൽ എത്തിക്കും വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി പ്രത്യക പ്രാർത്ഥനാ ശിശ്രുഷകൾ നടത്തി ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് അധ്യാപകർ. എന്നിവർ നേതൃർത്വം നല്കി.

  • വനാതിർത്തികളിലെ തിരച്ചിലിനായി തമിഴ്‌നാട് സേനകളും

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വനാതിർത്തികൾ പങ്കിടുന്ന മേഖലകളിലെ തിരച്ചിലിനായി വനം വകുപ്പ് കൂടുതൽ പേരെ വിന്യസിച്ചതായി വയനാട് കളക്ടർ. തമിഴ്നാട് അഗ്നിസുരക്ഷാ വിഭാഗത്തിൻ്റെ അഞ്ച് ഡോഗ് സ്ക്വാഡുകളെയും തിരച്ചിലിന്റെ ഭാഗമാകുന്നുണ്ട്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദീകരിക്കുന്നതെന്ന് കളക്‌ടർ അറിയിച്ചു.

  • മനുഭാക്കറിന് മെഡൽ ഇല്ല

പാരീസ് ഒളിമ്പിക്‌സിൽ മൂന്നാം മെഡലിനാ ഇറങ്ങിയ മനുഭാക്കറിന് മെഡൽ നേടാൻ ആയില്ല. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഫൈനൽ റൗണ്ടിൽ ഇന്ത്യയുടെ സൂപ്പർ താരം മനു ഭാക്കർ 28 പോയിന്റോടെ നാലാമതായിട്ടാണ് ഫിനിഷ് ചെയ്തത്.

  • മുണ്ടക്കൈ LP സ്കൂൾ പുതുക്കി പണിയാൻ മോഹൻലാൽ!

വയനാട് ഉരുൾപ്പൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി നടൻ മോഹൻലാൽ. ഉരുൾപ്പൊട്ടലിൽ നശിച്ച മുണ്ടക്കൈ LP സ്‌കൂൾ മോഹൻലാൽ പുതുക്കി പണിയും. വിശ്വശാന്തി ഫൗണ്ടേഷന്റെ ഭാരവാഹികളിലൊരാളായ സംവിധായകൻ മേജർ രവിയാണ് ഇക്കാര്യം അറിയിച്ചത്. മോഹൻലാൽ. മാതാപിതാക്കളുടെ പേരിൽ മോഹൻലാൽ സ്ഥാപിച്ച ഫൗണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 3 കോടി നൽകുമെന്ന് നടൻ പ്രഖ്യാപിച്ചിരുന്നു.

  • കർണാടക സർക്കാർ വീടുവെച്ചു നൽകും

വയനാട് ഉണ്ടായ മഹാദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ചു നൽകുമെന്നും കർണാടക സർക്കാർ. വീട് നഷ്ടപ്പെട്ടവർക്ക് 100 വീടുകൾ വെച്ചു നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ Xൽ കുറിച്ചു. കർണാടക സർക്കാർ ദുരിതം അനുഭവിക്കുന്നവർക്ക് ഒപ്പമാണെന്നും നമ്മുക്ക് ഒരുമിച്ച് കേരളത്തെ തിരിച്ചു പിടിക്കാമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

  • സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് രക്ഷാപ്രവർത്തകർ കുടുങ്ങി

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ തെരച്ചിലിന്റെ ഭാഗമായി ചാലിയാർ പുഴ കടന്ന 3 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് കൂടി വയനാട്ടിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു മലപ്പുറം സ്വദേശികളായ യുവാക്കൾ. ഇവരുടെ രക്ഷാപ്രവർത്തനത്തിന് സൈന്യവും കോസ്റ്റ്ഗാർഡും ഫയർഫോഴ്സും മുന്നിലുണ്ട്. ഒരാൾക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. കാട്ടാന ഇറങ്ങുന്ന ഭാഗത്താണ് ഇവർ എന്നത് ആശങ്കയേറ്റുന്നുണ്ട്.

  • ഇന്നും നാളെയും ആകാശം നിറങ്ങളാൽ നിറയും

അമേരിക്കയിലും കാനഡയിലും ഈ ആഴ്ച സൗരകൊടുങ്കാറ്റുകളെ തുടർന്നുണ്ടാകുന്ന ‘നോർത്തേൺ ലൈറ്റ്സ്’ അഥവാ ‘ധ്രുവദീപ്തി’ (അറോറാ) ദൃശ്യമായിരുന്നു. എന്നാൽ ആകാശത്തെ വർണക്കാഴ്ച അവസാനിക്കുന്നില്ല എന്നാണ് ശാസ്ത്രലോകത്തിൻ്റെ പ്രവചനം. ഓഗസ്റ്റ് 3, 4 ദിവസങ്ങളിൽ അമേരിക്കയിൽ നോർത്തേൺ ലൈറ്റ്സ് കാണാനാകും. എന്നാൽ എത്രനേരം ഈ ആകാശക്കാഴ്ച ദൃശ്യമാകും എന്ന് വ്യക്തമല്ല.

  • കേരള കേഡർ ഉദ്യോഗസ്ഥനെ തിരിച്ചയച്ച് കേന്ദ്രം

കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ നിതിൻ അഗർവാളിനെ ബിഎസ്എഫ് മേധാവി സ്ഥാനത്തുനിന്നു കേന്ദ്ര സർക്കാർ നീക്കി. കേരള കേഡറിലേക്ക് ഇദ്ദേഹത്തെ തിരിച്ചയച്ചു. 2026 വരെ നിതിൻ അഗർവാളിൻ്റെ കാലാവധി നിലനിൽക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി. ഏകോപനത്തിലെ പാളിച്ചയടക്കമുള്ള വിമർശനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  • ആദ്യ വന്ദേ മെട്രോ: പ്രതീക്ഷയോടെ കേരളം

ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ പുറത്തിറങ്ങി. ആദ്യ പരീക്ഷണ ഓട്ടം ഇന്ന് നടക്കും. 12 കോച്ചുള്ള വന്ദേ മെട്രോ പുറത്തിറങ്ങുമ്പോൾ കേരളവും പ്രതീക്ഷയിലാണ്. ചെന്നൈ-കാട്പാടി റൂട്ടിൽ 130 കി.മീ വേഗത്തിൽ ശനിയാഴ്ച പരീക്ഷണ ഓട്ടം നടത്തും. അതിനുശേഷമായിരക്കും ഏത് സോണിലേക്കെന്ന് പ്രഖ്യാപിക്കുക. കേരളത്തിൽ എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗളൂരു, തിരുവനന്തപുരം-എറണാകുളം റൂട്ട് ഉൾപ്പെടെ 10 സർവീസുകളാണ് പരിഗണനയിലുള്ളത്.

  • മോഹൻലാൽ ഇന്ന് വയനാട്ടിൽ

മഹാദുരന്തത്തിൽ തകർന്ന വയനാട്ടിൽ നടൻ മോഹൻലാൽ ഇന്ന് എത്തും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി ക്യാമ്പിലെത്തിയ ശേഷമാകും ദുരന്തഭൂമി സന്ദർശിക്കുക. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്‌തിരുന്നു. ഇതുപോലെ ദുരന്തവുമായി ബന്ധപ്പെട്ട് മോഹൻലാൽ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു.

  • കേരളാ തീരത്ത് ന്യൂനമർദപാത്തി; 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് നിർദേശം. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം.

  • മനു ഭാക്കറിന് പുറകെ പ്രമുഖ ബ്രാൻഡുകൾ

പാരീസ് ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഷൂട്ടർ മനുഭാക്കറിൻ്റെ പുറകെ പ്രമുഖ ബ്രാൻഡുകൾ. മെഡൽ നേട്ടത്തോടെ പരസ്യങ്ങൾക്ക് ഈടാക്കുന്ന നിരക്കും മനു ഭാക്കർ കുത്തനെ ഉയർത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഒളിംപിക്സ‌് മെഡൽ നേട്ടത്തിന് മുമ്പ് 25 ലക്ഷം രൂപയായിരുന്നു ഒരു ബ്രാൻഡിന്റെ അംബാസഡറാവാൻ മനു ഭാക്കർ പ്രതിഫലം ഈടാക്കിയിരുന്നത്. ഇപ്പോ അത് കോടികളായിരിക്കുകയാണ്.

  • മുല്ലപ്പെരിയാർ നിർണായക നീക്കവുമായി സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി സുപ്രീം കോടതി. അണക്കെട്ടുമായി ബന്ധപ്പെട്ട് 1886ലെ പാട്ടക്കരാറിന് ഇപ്പോഴും സാധുതയുണ്ടോ എന്നതുൾപ്പെടെ കാര്യങ്ങൾ വിശദമായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. തങ്ങളുടെ പാട്ടഭൂമിയായ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്തു കേരളം പാർക്കിങ് ഗ്രൗണ്ട് നിർമിക്കുന്നതു ചോദ്യം ചെയ്തുള്ള തമിഴ്നാടിന്റെ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

  • ഫ്രാൻസിനോട് തോറ്റ് അർജന്റീന

പാരിസ് ഒളിമ്പിക്‌സിൽ ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റ് അർജന്റീന. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസിന്റെ വിജയം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ജീൻ ഫിലിപ്പ് മറ്റേറ്റ നേടിയ ഗോളാണ് ഫ്രഞ്ച് സംഘത്തിന്റെ വിജയമായി മാറിയത്. ഫിനിഷിംഗിലെ പോരായ്മ്‌മയാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. ലോകകപ്പിലേറ്റ പരാജയത്തിനും വംശീയ അധിക്ഷേപങ്ങൾക്കുമുള്ള മറുപടിയായിട്ടാണ് ഫ്രാൻസിന്റെ ഈ ജയം ആരാധകർ കാണുന്നത്.

  • ഇന്ന് കർക്കടകവാവ്, പിതൃസ്മരണയിൽ ബലിതർപ്പണം തുടങ്ങി

പിതൃകർമ്മങ്ങൾക്ക് ഏറ്റവും സവിശേഷ ദിനമായ കർക്കടകവാവ് ഇന്ന്. പുലർച്ചെ 2 മുതൽ ക്ഷേത്രങ്ങളിലും സ്നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകൾ ബലിതർപ്പണത്തിനെത്തി. ചടങ്ങുകൾ ഉച്ചവരെ നീളും. കാലാവസ്ഥ പ്രതികൂലമായതിനാൽ സ്ന‌ാനക്കടവുകളിൽ ദേവസ്വം വകുപ്പ് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. അപകട സാധ്യതയുള്ള കടവുകളിൽ ഫയർ ഫോഴ്സിന്റെയും സ്കൂബാ ടീമിൻറെയും സേവനവും ഉണ്ട്. പുഴയിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല.

  • മൊബൈൽ റേഡിയേഷൻ കുട്ടികൾക്ക് അതീവ ദോഷം; ശ്രദ്ധിക്കുക!

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുട്ടികളുടെ ചർമത്തെ കാര്യമായി ബാധിക്കുന്നു. മൊബൈൽ റേഡിയേഷൻ കുട്ടികളുടെ മൃദുവായ ചർമ്മത്തെ നശിപ്പിക്കും. ഇതുമൂലം, ചർമ്മത്തിൽ ചുണങ്ങ്, ചൊറിച്ചിൽ, നീറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. മാത്രമല്ല, മൊബൈൽ റേഡിയേഷൻ കുട്ടികളിൽ ‘ഹൈപ്പർ ആക്റ്റിവിറ്റി’ എന്ന സ്വഭാവ വൈകല്യത്തിന് കാരണമാകുന്നു. ഇത് മാനസികവും വൈകാരികവുമായ പ്രത്യാഘാതങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്നു.

  • നെറ്റ് പരീക്ഷ; ഓഗസ്റ്റ് 21 മുതൽ, ഷെഡ്യൂൾ പ്രഖ്യാപിച്ചു

UGC നെറ്റ് ജൂൺ പരീക്ഷയുടെ പുതിയ ഷെഡ്യൂൾ NTA പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെയാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ugcnet.nta.ac.in സന്ദർശിക്കുക. പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നൽകുന്ന എക്സാം സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പരീക്ഷയ്ക്ക് 10 ദിവസം മുൻപ് പ്രസിദ്ധീകരിക്കും. പിന്നാലെ അഡ്മിറ്റ് കാർഡും ഡൗൺലോഡ് ചെയ്യാം.

  • പ്രൊഫ. സിജി രാജഗോപാൽ അന്തരിച്ചു

ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും അദ്ധ്യാപകനുമായ പ്രൊഫ. സി ജി രാജഗോപാൽ (93) അന്തരിച്ചു. കുട്ടനാട് തലവടി സ്വദേശിയാണ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീനായിരുന്നു. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം ലഭിച്ചു. സത്യനാരായണ ഗോയങ്ക അനുദിത് സാഹിത്യ പുരസ്കാരവും നേടിയിട്ടുണ്ട്. നിഘണ്ടുക്കളടക്കം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • മുല്ലപ്പെരിയാറിന്റെ സുരക്ഷ; ചർച്ച വീണ്ടും സജീവം

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ച സജീവം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ചകൾ വീണ്ടും സജീവമാകുന്നത്. പുതിയ ഡാം വേണമെന്നാണ് വാദം. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു കനത്ത മഴ പെയ്തപ്പോഴും അണക്കെട്ടിന്റെ ജലനിരപ്പ് ഇതുവരെ ആശങ്കാജനകമായ വിധത്തിൽ ഉയർന്നിട്ടില്ല. 131.70 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്.

  • മുണ്ടക്കൈ ദുരന്തം: ഇന്ന് ഡ്രോൺ തിരച്ചിൽ ആരംഭിക്കും

മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനത്തിലേക്ക്. ദില്ലിയിൽ നിന്ന് എത്തുന്ന ഡ്രോൺ ബേസ്ഡ് റഡാർ ഉപയോഗിച്ചാണ് ഇന്ന് തിരച്ചിൽ നടത്തുക. ആറ് സോണുകളായി തിരിച്ച് 40 ഇടത്താണ് ഇന്ന് തിരച്ചിൽ നടക്കുക. 344 പേർ മരിച്ചതായാണ് അവസാനം വരുന്ന വിവരം. ഇന്നലെ 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

  • അനാഥരായ മക്കൾ ഉണ്ടെങ്കിൽ എനിക്ക് തരുമോ; മറുപടിയുമായി മന്ത്രി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് അനാഥരായ മക്കളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാണിച്ചുള്ള കമന്റിന് മറുപടി നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്. മാതാപിതാക്കൾ നഷ്‌ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സർക്കാർ ഏറ്റെടുക്കുന്നതെന്നും ഫോസ്റ്റർ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളിലൂടെയാണ് നടക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

  • സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് കമലാ ഹാരിസ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് കമല ഹാരിസ്. സ്ഥാനാർഥിയാകാൻ ആവശ്യമായ ഡെലിഗേറ്റുകളുടെ വോട്ടുകൾ കമല ഹാരിസ് നേടിയതായി ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷൻ ജെയ്‌മി ഹാരിസൺ പ്രഖ്യാപിച്ചു. അടുത്ത ആഴ്ച സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിക്കുമെന്ന് കമല ഹാരിസ് വ്യക്തമാക്കി.

  • വയനാട്ടിലെ രക്ഷാദൗത്യം നയിക്കുന്ന മലയാളികൾ

മഹാദുരന്തത്തിൽ വയനാട്ടിലെ സൈന്യത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മൂന്ന് മലയാളികളാണ്. ബെയ്‌ലി പാലം നിർമിക്കാൻ നേതൃത്വം നൽകിയത് തൊടുപുഴ സ്വദേശിയായ മേജർ ജനറൽ വിനോദ് മാത്യുവാണ്. വ്യോമസേനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കോട്ടയം സ്വദേശി എയർമാർഷൽ മണികണ്ഠനാണ്. തിരച്ചിലിനായി എത്തിയ പാങ്ങോട് നിന്നുള്ള കരസേനയ്ക്ക് നേതൃത്വം നൽകുന്നത് നെയ്യാറ്റിൻകര സ്വദേശിയുമായ ബ്രിഗേഡിയർ എംപി സലിലാണ്.

  • ദുരന്തഭൂമയിൽ മോഷ്‌ടാക്കളുടെ സാന്നിധ്യവും; മുന്നറിയിപ്പുമായി പൊലീസ്

വയനാട്ടിലെ ദുരന്തഭൂമിയിൽ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവർത്തനം നടക്കുമ്പോഴാണ് ഇത് നടക്കുന്നത്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകൾതേടി മോഷ്ടാക്കൾ പ്രദേശത്ത് എത്തിയതായിട്ടാണ് പൊലീസ് നൽകുന്ന വിവരം. അതിനാൽ രക്ഷാപ്രവർത്തന മേഖലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു.

  • മൂന്നാം മെഡലിനരികെ മനു ഭാക്കർ

പാരീസ് ഒളിമ്പിക്സ‌ിൽ മൂന്നാം മെഡലിനടുത്തെത്തി ഇന്ത്യയുടെ സൂപ്പർ താരം മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ മനു ഭാക്കർ ഫൈനൽ യോഗ്യത നേടി. രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്ത്‌താണ് മനു ഫൈനൽ യോഗ്യത നേടിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ഫൈനലിൽ മെഡൽ നേടിയാൽ ഇന്ത്യക്ക് വേണ്ടി ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന എന്ന ചരിത്ര നേട്ടം മനുവിന് സ്വന്തം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...