2025 ആഗസ്റ്റ് 09 ശനി 1199 കർക്കടകം 24
വാർത്തകൾ
🗞️👉 കർശന നടപടി വേണം: കത്തോലിക്കാ കോൺഗ്രസ്
പാലാ : ഒഡിഷയിലെ ജലേശ്വറിൽ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതിൽ കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകാൻ കാരണം കുറ്റക്കാർക്കെതിരെ അധികാരികളുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകാത്തത് കൊണ്ടാണ് എന്ന് സമിതി വിലയിരുത്തി. മരണവാർഷികത്തിന്റെ പ്രാർത്ഥനയ്ക്ക് എത്തിയ വൈദികരെയും സിസ്റ്റേഴ്സിനെയും തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയും ചെയ്തത് ഒരു മതേതര രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട മലയാളി വൈദികനായ ഫാ. ലിജോ നിരപ്പേലിന്റെ വീട് കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധീരി, ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി . ബ്രയിസ് വെള്ളാരം കാല, സുജിത് മരംങ്കോലി എന്നിവർ സന്നിഹിതരായിരുന്നു.
🗞️👉 ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി; രമേശ് ചെന്നിത്തല
സാധാരണക്കാര്‍ക്കുള്ള ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തത തുറന്നു പറഞ്ഞതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസിനെ വേട്ടയാടാന്‍ ഭരണകൂടം ഇറങ്ങിപ്പുറപ്പെടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വിമര്‍ശിക്കുന്നവരെയും പൊതുജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരെയും വേട്ടയാടാന്‍ ഫാസിസ്റ്റ്, ഏകാധിപത്യമനസുള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ നീതിക്കും മനുഷ്യത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വീണാ ജോര്‍ജ് തന്നെ ഇത്തരമൊരു വേട്ടയ്ക്കു നേതൃത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
🗞️👉 കേരള പൊലീസ് മേധാവിക്ക് രാഖി കെട്ടി പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ
കേന്ദ്ര സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ കേരള പൊലീസ് ഉദ്യോഗസ്ഥർക്ക് രാഖി കെട്ടി. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്ന സൈനികർക്ക് കത്തുകളും രാഖികളും അയയ്ക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ യഥാർത്ഥ ലക്ഷ്യം. എന്നാൽ കുട്ടികൾ തങ്ങളുടെ തൊട്ടടുത്തുള്ള പൊലീസ് സേനയുടെ ത്യാഗങ്ങളെയും സേവനങ്ങളെയും മാനിച്ചുകൊണ്ട് അവർക്ക് രാഖികൾ അണിയിക്കാൻ തീരുമാനിക്കുകയായിരുന്നു.
🗞️👉 ജയ്നമ്മയെ പരിചയം ഉണ്ടായിരുന്നു; സമ്മതിച്ച് സെബാസ്റ്റ്യൻ
ഏറ്റുമാനൂർ സ്വദേശി ജയ്നമ്മ തിരോധന കേസിൽ നിർണായക വഴിത്തിരിവ്. ജയ്നമ്മയെ പരിചയം ഉണ്ടായിരുന്നെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ജയ്നമ്മയെ പരിചയമുണ്ടെന്ന് സെബാസ്റ്റ്യൻ പറഞ്ഞത്. ഒരു പ്രാർത്ഥന സംഘത്തിൽ ഇരുവരും കുറേക്കാലം ഒന്നിച്ച് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാൽ തിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് സെബാസ്റ്റ്യൻ മറുപടി പറഞ്ഞിട്ടില്ല. സെബാസ്റ്റ്യൻ നൽകുന്ന പരസ്പര വിരുദ്ധ മൊഴികൾ അന്വേഷണത്തെ വഴിതെറ്റിക്കാനെന്ന് പൊലീസ് വിലയിരുത്തുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 2012 നു ശേഷം സാമ്പത്തിക ഇടപാടുകൾ ബാങ്കുകളിലൂടെ നടത്തിയിട്ടില്ല. പണം കയ്യിൽ കൊണ്ട് നടന്നാണ് കാര്യങ്ങൾ നടത്തിയിരുന്നതെന്നും അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു.
🗞️👉 വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ ആക്കാനുള്ള പ്രതിജ്ഞാബദ്ധത അറിയിച്ചു. ഇന്ത്യാ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റിനെ പ്രധാനമന്ത്രി ക്ഷണിച്ചു. യുക്രെയ്നിലെ നിലവിലെ സാഹചര്യങ്ങൾ പുടിൻ വിശദീകരിച്ചു. വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാൻ റഷ്യൻ പ്രസിഡൻ്റ് പുടിനെ മോദി ക്ഷണിച്ചു. “എൻ്റെ സുഹൃത്ത് പ്രസിഡൻ്റ് പുടിനുമായി വളരെ നല്ലതും വിശദവുമായ സംഭാഷണം നടത്തി. യുക്രെയ്നിലെ സാഹചര്യങ്ങൾ സംസാരിച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും അവലോകനം ചെയ്തു. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വർഷാവസാനം പ്രസിഡൻ്റ് പുടിന് ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.
🗞️👉













