വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ആലുവ സെൻട്രൽ ജിഎസ്ടടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. ബിൽ തുകയായ 70,000 രൂപ സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് അടയ്ക്കാൻ കഴിയാതിരുന്നതെന്നും രണ്ടു ദിവസം സാവകാശം ചോദിച്ചിട്ടും കെഎസ്ഇബി അധികൃതർ പ്രതികാര ബുദ്ധിയോടെ പ്രവർത്തിച്ചുവെന്നുമാണ് ജിഎസ്ടി ഓഫീസിന്‍റെ ആക്ഷേപം.
എന്നാൽ, സ്വാഭാവിക നടപടിയെന്നായിരുന്നു കെഎസ്ഇബിയുടെ മറുപടി. രണ്ട് മാസത്തെ വൈദ്യുതി ബിൽ തുകയായ 70, 000 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. ഫെബ്രുവരി അഞ്ചിനായിരുന്നു അവസാന തീയതി.
എന്നാൽ, സാങ്കേതിക കാരണങ്ങൾ കൊണ്ട് ബില്ല് അടയ്ക്കാൻ കഴിഞ്ഞില്ല എന്നാണ് ജിഎസ്ടി ഓഫീസിൽ നിന്നുള്ള വിശദീകരണം. ഇക്കാര്യം ഡെപ്യൂട്ടി കമ്മീഷണർ ഫോണിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ അറിയിക്കുകയും ചെയ്തു.













