തിരുവനന്തപുരം: കേരളത്തിന്റെ മധ്യകാല ചരിത്രത്തിലേക്കും സാംസ്‌കാരിക പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന ഒരു കോടിയിൽപ്പരം താളിയോല രേഖകളുടെ സംരക്ഷണത്തിനായി ഒരുക്കിയ ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ
യാഥാർത്ഥ്യമായി. കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ പണിതീർത്ത അത്യാധുനിക മന്ദിരത്തിന്റെ ഉദ്ഘാടനം പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു.
കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 21,832 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ, സർവ്വകലാശാല വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ ഈ ഗവേഷണ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.












