വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ആത്മീയ ചൈതന്യം പകർന്നു നൽകിയ ‘പ്രത്യാശയുടെ ജൂബിലി’ (Jubilee of Hope) ആഘോഷങ്ങൾക്ക് ഇന്ന് വത്തിക്കാനിൽ സമാപനം. എപ്പിഫനി തിരുനാൾ ദിനമായ ഇന്ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ ലെയോ പതിനാലാമൻ പാപ്പ അടയ്ക്കുന്നതോടെ 2025-ലെ ജൂബിലി വർഷത്തിന് ഔദ്യോഗികമായി തിരശ്ശീല വീഴും.
വത്തിക്കാൻ സമയം ഇന്ന് രാവിലെ 9.30-ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.00-ന്) സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തിരുക്കർമ്മങ്ങൾ ആരംഭിക്കും. ലത്തീൻ ഭാഷയിലുള്ള ജൂബിലി ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. “ഒരു തിരിനാളം പോലെ എന്റെ പ്രതീക്ഷ എരിയുന്നു, എന്റെ ഗാനം അങ്ങിലേക്കുയരട്ടെ” എന്ന് തുടങ്ങുന്ന ഗീതം ബസിലിക്കയിൽ ആലപിക്കും.
വിശുദ്ധ വാതിലിനരികിലെത്തി മുട്ടുകുത്തി നിശബ്ദമായി പ്രാർത്ഥിച്ച ശേഷം പരിശുദ്ധ പിതാവ് വിശുദ്ധ വാതിൽ അടയ്ക്കും. തുടർന്ന് ബസിലിക്കയിലെ പ്രധാന അൾത്താരയിൽ അദ്ദേഹം വിശുദ്ധ ബലിയർപ്പിക്കും. 2024 ഡിസംബർ 24-ന് ഫ്രാൻസിസ് മാർപാപ്പ തുറന്ന വിശുദ്ധ വാതിലാണ് അദ്ദേഹത്തിന്റെ പിൻഗാമിയായ ലെയോ പതിനാലാമൻ പാപ്പ ഇന്ന് അടയ്ക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 33 മില്യൺ തീർത്ഥാടകരാണ് ഈ ജൂബിലി വർഷത്തിൽ വത്തിക്കാൻ സന്ദർശിച്ചത്.












