ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ ജപ്പാനിലെ കത്തോലിക്കാ ബിഷപ്പുമാർ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത്. ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് സംഘർഷ പരിഹാരത്തിന് ഒരു തടസ്സമാണെന്ന ചിന്ത തെറ്റാണെന്ന് ബിഷപ്പുമാർ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. അന്ന് വിതച്ച ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വേദനിപ്പിക്കുന്ന ഓര്‍മ്മകളും സമീപകാലത്തെ ആണവ ആക്രമണ ഭീതിയുടെയും പശ്ചാത്തലത്തിലുമാണ് ജാപ്പനീസ് ബിഷപ്പുമാര്‍ പ്രസ്താവനയിറക്കിയിരിക്കുന്നത്.
ജൂൺ 20-ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, “യുദ്ധസമയത്ത് അണുബോംബാക്രമണം അനുഭവിച്ച ഒരേയൊരു രാജ്യത്തിന്റെ സഭാതലവന്മാര്‍ എന്ന നിലയിൽ അണുബോംബുകളിൽ നിന്ന് അതിജീവിച്ചവരും ഹിരോഷിമയിലെയും നാഗസാക്കിയിലെയും പൗരന്മാരും അനുഭവിച്ച ചരിത്രവും വേദനയും ഹൃദയങ്ങളിൽ വഹിക്കുന്നുണ്ടെന്ന്” ജാപ്പനീസ് ബിഷപ്പ്സ് ചൂണ്ടിക്കാട്ടി. 1945-ലെ അണുബോംബാക്രമണത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും നിരവധി ജീവൻ നഷ്ടപ്പെട്ടു, ബോംബാക്രമണത്തിന്റെ കഷ്ടപ്പാടുകളും അനന്തരഫലങ്ങളും അനുഭവിച്ചുകൊണ്ട് നിരവധി ആളുകൾ ഇപ്പോഴും ജീവിക്കുന്നു. ഈ ദുരന്തം ഇനിയും ആവർത്തിക്കരുതെന്നു മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു.













