ഇറാനില്‍ രണ്ട് വർഷത്തെ തടവിന് അകാരണമായി ശിക്ഷിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിക്ക് ഒടുവില്‍ മോചനം. ലാലേ സാതി (46) എന്ന വനിത പതിനഞ്ചു മാസത്തെ ജയിൽവാസത്തിന് ശേഷം മെയ് 31നാണ് പരോളിൽ പുറത്തിറങ്ങിയത്. മോചന വ്യവസ്ഥകൾ പ്രകാരം മാധ്യമങ്ങളോട് സംസാരിക്കാനോ വിദേശ രാജ്യങ്ങളില്‍ ഉള്ളവരുമായി ബന്ധപ്പെടാനോ ഇവർക്ക് അനുവാദമില്ല. രണ്ട്
വർഷത്തേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കിയിട്ടുണ്ട്. ഇന്റലിജൻസ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എവിൻ ജയിലിലെ കുപ്രസിദ്ധമായ വാർഡ് 209 ൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി മാനസികമായി തകര്‍ന്ന അവസ്ഥയിലായിരിന്നു ലാലേ സാതിയെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.
ഇറാന്‍ വംശജയായ ലാലേ സാതി മലേഷ്യയില്‍വെച്ചാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. 2017 ൽ ഇറാനിലേക്ക് മടങ്ങി. സ്വന്തം രാജ്യത്തേക്ക് മടങ്ങി അഭയം തേടാനും പ്രായമായ മാതാപിതാക്കളുമായി വീണ്ടും ഒന്നിക്കാനുമുള്ള ആഗ്രഹത്തെ തുടര്‍ന്നായിരിന്നു ഇത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനാല്‍ ലാലേ സാതി അധികൃതരുടെ നോട്ടപ്പുള്ളിയായിരിന്നു. 2024 ഫെബ്രുവരി 13 ന്,
ലാലേയെ ടെഹ്‌റാനിലെ അവളുടെ പിതാവിന്റെ വീട്ടിൽ അറസ്റ്റ് ചെയ്ത് എവിൻ ജയിലിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിനിടെ, മലേഷ്യയില്‍ അവര്‍ ചെയ്ത സുവിശേഷവത്ക്കരണത്തിന്റെ ഫോട്ടോഗ്രാഫുകളും വീഡിയോകളും കുറ്റകൃത്യത്തിന്റെ തെളിവായി അധികൃതര്‍ ശരീഅത്ത് നിയമമുള്ള ഇറാനി കോടതിയില്‍ സമര്‍പ്പിച്ചു.