ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും പി.കെ. ഫിറോസ് പറഞ്ഞു. പൊലീസ്
നടത്തുന്ന അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഹോദരൻ നടത്തിയ കുറ്റകൃത്യത്തിന് തന്നെ പഴിചാരുന്നു. തന്റെ രാഷ്ട്രീയം വേറെ, സഹോദരന്റെ രാഷ്ട്രീയം വേറെയുമാണ്. തന്റെ രാഷ്ട്രീയത്തെ വിമർശിക്കുന്നയാളാണ് സഹോദരൻ. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആക്രമിച്ചുവെന്നതാണ് ചുമത്തിയ കുറ്റം. പൊലീസ് പിടികൂടിയ
റിയാസ് തൊടുകയിൽ സിപിഐഎം പ്രവർത്തകനാണ്. റിയാസിനെ ഇന്നലെ തന്നെ വിട്ടയച്ചു. സിപിഐഎം പ്രാദേശിക നേതാക്കൾ എത്തിയാണ് റിയാസിനെ ഇറക്കി കൊണ്ടുപോയത്. ലീഗ് പ്രവർത്തകർ ആരും തന്റെ സഹോദരനെ കാണാൻ പോയിട്ടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. കുടുംബത്തിലെ ആരെങ്കിലും ചെയ്ത തെറ്റുകൊണ്ട് വായ അടപ്പിക്കാമെന്ന് കരുതേണ്ടെന്നും പി.കെ. ഫിറോസ് പറഞ്ഞു.













