വത്തിക്കാനിലെ പോൾ ആറാമ൯ ഹാളിൽ സിനഡിൽ പങ്കെടുക്കുന്നവർ സമാധാനത്തിനായുള്ള പ്രാർത്ഥന നവീകരിച്ചു
വത്തിക്കാന്റെ ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവ൯ പാവൊളോ റുഫീനി വത്തിക്കാനിൽ നടന്നു കൊണ്ടിരിക്കുന്ന സിനഡിൽ ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച് വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിൽ പങ്കുവച്ചു. പുറത്തുനിന്നുള്ളവർക്ക് രഹസ്യ രേഖകളിലേക്ക് ക്ലൗഡിലൂടെ പ്രവേശനം അനുവദിക്കുന്ന കാര്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രഹസ്യമായി ഒന്നുമില്ലെന്നും മറിച്ച് സ്വകാര്യത നിലനിർത്താനുള്ള ആഗ്രഹമാണ് അതിലുള്ളതെന്നും പാവോളോ റുഫീനി സൂചിപ്പിച്ചു.
ഒക്ടോബർ 14ന് വത്തിക്കാ൯ സിനഡിൽ നടന്ന ചർച്ചകൾ
ഉച്ചതിരിഞ്ഞുള്ള പത്രസമ്മേളനത്തിൽ സിനഡിൽ പങ്കെടുത്ത 340 അംഗങ്ങളും ഒരുമിച്ച് വിശുദ്ധ നാട്ടിലെ ദാരുണമായ സംഭവങ്ങളും ലോകമെമ്പാടുമുള്ള വിസ്മരിക്കപ്പെട്ട യുദ്ധങ്ങളും ഓർമ്മിച്ചു കൊണ്ട് ഒരു നിമിഷം മൗനമായി സമാധാനത്തിനായി പ്രാർത്ഥിച്ചത് അനുസ്മരിച്ചു. കാരിത്താസ് സിറിയയിലെ സെക്രട്ടറിയുടെ മരണവാർത്തയും സിനഡിൽ പങ്കെടുക്കുന്ന ഒരംഗത്തിന്റെ സഹോദരന്റെ വിയോഗവാർത്തയും പങ്കെടുത്തവർക്കിടയിൽ പങ്കുവെക്കുകയും സിനഡ് അംഗങ്ങൾ തങ്ങളുടെ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു.
സാൻ ജോസ് ദെ ലിയോൺ എന്ന ഓർഡറിലെ അംഗമായ Sr. Maria De Los Dolores Palencia Gómez ഒരു സെഷനിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ആദ്യമായി അദ്ധ്യക്ഷത വഹിക്കുന്ന വനിത എന്ന നിലയിൽ സിനഡിൽ ഒരു ചരിത്ര നിമിഷം കുറിച്ചു. കുടിയേറ്റക്കാരെ, പ്രത്യേകിച്ച് ലാറ്റിനമേരിക്കയിൽ നിന്നും മറ്റ് പിന്നോക്ക പ്രദേശങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാരെ സഹായിക്കുന്നതിനുള്ള തന്റെ അഗാധമായ പ്രതിബദ്ധത അവർ പങ്കുവെച്ചു. സിനഡിലെ സിസ്റ്റർ മരിയയുടെ സന്ദേശം ഉൾക്കൊള്ളലിന് ഊന്നൽ നൽകുകയും സിനഡിൽ തങ്ങൾക്ക് പരിശുദ്ധാത്മാവിന്റെ ശബ്ദത്തെ പ്രതിധ്വനിക്കുന്ന വളരെ ശ്രദ്ധാപൂർവ്വമായ ശ്രവണ പാത പിൻതുടരുന്ന അനുഭവമാണുള്ളതെന്ന് അറിയിക്കുകയും ചെയ്തു. സഭയ്ക്കുള്ളിലെ വൈവിധ്യത്തെ മാനിച്ച് മാമോദീസ സ്വീകരിച്ച എല്ലാ വ്യക്തികളുടെയും സഹ-ഉത്തരവാദിത്തം പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒരു സ്ത്രീ സിനഡിന് അദ്ധ്യക്ഷത വഹിക്കുന്നതിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു.
സിസ്റ്റർസിയൻ സഭയിലെ മഠാധിപതി ജനറൽ ഫാ. മൗറോ ജൂസെപ്പെ ലേപൊരി സിനഡ് അനുഭവത്തിന്റെ വിപ്ലവകരമായ വശമാണ് ശ്രവണത്തിലേക്കുള്ള പരിവർത്തനം എന്ന് പങ്കുവച്ചു. എല്ലാ അംഗങ്ങളും ഒരുമിച്ച് മുന്നോട്ട് പോകുന്ന ഈ സിനഡൽ രീതിയിലൂടെ ഒരു പുതിയ ജീവിതരീതി പഠിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സിനഡ് ഹാളിൽ അവരുടെ സമ്മേളനങ്ങളിലെ മേശയുടെ വൃത്താകൃതി ആഴത്തിലുള്ള ബന്ധങ്ങൾ വളർത്തുകയും അടുത്ത സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ഉദാഹരണമാക്കി വ്യക്തമാക്കി. ഏറ്റവും പ്രധാനമായി, അത് പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദേശം ശ്രവിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അവിടുന്നു പറയുന്നതിനെ ആത്യന്തിക മുൻഗണനയാക്കുകയും ചെയ്യുന്നുവെന്നും പങ്കുവച്ചു.
സ്പെയിനിലെ വികലാംഗർക്കായുള്ള ക്രിസ്ത്യൻ സാഹോദര്യ സംഘടനയായ ”Frater España,”യുടെ പ്രസിഡന്റ് എൻറിക് അലാർകോൺ ഗാർച്ചാ സിനഡിൽ സഭയിൽ അംഗവൈകല്യമുള്ളവരുടെ പ്രധാന പങ്ക് എടുത്തുകാണിച്ചു. വീൽചെയറിലാണ് എൻറിക് വാർത്താസമ്മേളനത്തിനെത്തിയത്. അംഗവൈകല്യമുള്ള വ്യക്തികളെ ആത്മാർത്ഥമായി ഉൾപ്പെടുത്തുന്നതിനും അവരുടെ അഭിപ്രായങ്ങളെ വിലമതിക്കുന്നതിനും അദ്ദേഹം ഫ്രാൻസിസ് പാപ്പയ്ക്ക് നന്ദി പ്രകടിപ്പിച്ചു. അംഗവൈകല്യമുള്ളവർ പലപ്പോഴും ഒഴിവാക്കലും അവഗണനയും അഭിമുഖീകരിക്കുന്ന ലോകത്തിന് വിപരീതമായി, സഭ അവരെ സജീവമായി ഉൾപ്പെടുത്തുകയും അവരെ സുവിശേഷവൽക്കരിക്കുന്ന അംഗങ്ങളായി കണക്കാക്കുകയും ചെയ്തുകൊണ്ട് ഒരു മാതൃക സ്ഥാപിക്കുന്നു. വൈകല്യത്തോടുള്ള സഭയുടെ സമീപനത്തിലെ അർത്ഥവത്തും ക്രിയാത്മകവുമായ മാറ്റത്തെയും ഇത് പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ പൗരോഹിത്യത്തിന്റെ സാധ്യത ചർച്ച ചെയ്യപ്പെട്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ഫാ. മൗറോ ജുസെപ്പെ ലെപോരി പറഞ്ഞത് സ്ത്രീകളുടെ പൗരോഹിത്യം സിനഡിലെ പ്രധാന വിഷയമല്ല, മറിച്ച് സ്ത്രീകളുടെ ഡീക്കൻ പദവി ചർച്ചയിലുണ്ടായിരുന്നതായി വ്യക്തമാക്കി. അദ്ദേഹം സഭയുടെ സജീവ ജീവിതത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഒരു പ്രധാന വിഷയമാണെന്ന് ഊന്നിപ്പറഞ്ഞു.
സിനഡിന്റെ പശ്ചാത്തലത്തിൽ രഹസ്യസ്വഭാവത്തിന്റെ പ്രശ്നത്തെ വത്തിക്കാന്റെ ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനും, ഇൻഫർമേഷൻ കമ്മീഷൻ പ്രസിഡന്റുമായ പാവൊളോ റുഫീനി വിശദീകരിച്ചു. തുടക്കത്തിൽ, ഒരു ഉപയോക്തൃനാമവും പാസ് വേഡും ഉപയോഗിച്ച് ആക്സസ് ചെയ്യാവുന്ന തരത്തിൽ ക്ലൗഡിൽ ഡോക്യുമെന്റുകൾ പങ്കിട്ടു. എന്നിരുന്നാലും, ചില അംഗങ്ങൾക്ക് അതിൽ പ്രവേശിക്കാൻ കഴിയാതെ വന്നതിനാൽ നേരിട്ടുള്ള ഒരു ലിങ്ക് പിന്നീടു സൃഷ്ടിച്ചതിനു പിന്നിലെ കാര്യങ്ങളും വിശദീകരിച്ചു. കൂട്ടായ വിവേചനത്തിനുള്ള ഇടം പരിരക്ഷിക്കുന്നതിന് ഈ രേഖകൾ തരംതിരിച്ചിട്ടില്ലെങ്കിലും സ്വകാര്യസ്വഭാവമുള്ളതായി കണക്കാക്കപ്പെട്ടു. വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടുകളുടെ സംഗ്രഹങ്ങളാണ് പിന്നീട് ക്ലൗഡിൽ ചേർത്തത്. സ്വകാര്യത ഉറപ്പാക്കുന്നതിനും കൂട്ടായ വിവേചനത്തെ പിന്തുണയ്ക്കുന്നതിനും, ഉപയോക്തൃനാമവും പാസ് വേഡ് ആവശ്യകതയും പിന്നീട് പുനഃസ്ഥാപിക്കുകയാണുണ്ടായത്. വ്യക്തിഗത വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടുകളുടെ സ്വകാര്യത നിലനിർത്തുക എന്നതാണ് ലക്ഷ്യം, രഹസ്യാത്മകതയല്ല എന്നും അദ്ദേഹം അടിവരയിട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision