തന്റെ ജീവിത കാലത്തു തന്നെ ‘പുണ്യാളനച്ച’നെന്ന വിളി പേര് സ്വന്തമാക്കുകയും തീക്ഷ്ണതയാര്‍ന്ന പ്രവർത്തനങ്ങളും കൊണ്ട് കേരള ഫ്രാൻസിസ് സേവ്യറെന്നും അറിയപ്പെട്ട കപ്പൂച്ചിൻ വൈദികൻ തെയോഫിൻ പാണ്ടിപ്പിള്ളിയെ, ധന്യൻ പദവിയിലേക്ക് ലെയോ പതിനാലാമൻ പാപ്പ ഉയർത്തി. ഇത് സംബന്ധിച്ച ഡിക്രി, വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി ഇന്നലെ ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി, പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധപ്പെടുത്തി.
1913 ജൂലൈ ഇരുപതാം തീയതി കോട്ടപ്പുറത്താണ് ധന്യൻ തെയോഫിൻ ജനിച്ചത്. മൈക്കല്‍ എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച അദ്ദേഹം, 1929 ല്‍ വരാപ്പുഴ അതിരൂപതയുടെ മൈനര്‍ രൂപത സെമിനാരിയില്‍ ചേര്‍ന്നു. തുടർന്ന്, ഫ്രാന്‍സിസ് അസീസ്സിയുടെ തീക്ഷ്ണമായ ജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള ആഴത്തിലുള്ള ഗ്രാഹ്യം അദ്ദേഹത്തെ കപ്പൂച്ചിൻ സന്യാസ സമൂഹത്തിലേക്ക് നയിച്ചു. 1933 ഒക്ടോബര്‍ 31ന് അദ്ദേഹം കപ്പൂച്ചിൻ സന്യാസ സമൂഹാംഗമായി മാറുകയും, തെയോഫിൻ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1941 ഏപ്രില്‍ 20ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. 1968 ഏപ്രിൽ 4ന്, നിത്യ സമ്മാനത്തിന് യാത്രയായി. 2001 ഏപ്രിൽ അഞ്ചിന് ഫാ. തിയോഫിനെ ദൈവദാസനായി വത്തിക്കാൻ തിരുസംഘം പ്രഖ്യാപിച്ചു.












