പാലാ: വെള്ളാപ്പാട് ശ്രീ വനദുർഗ്ഗാ ക്ഷേത്രത്തിലെ നാലാം ഉത്സവ ദിനമായ ഇന്ന് രാവിലെ നടന്ന ഇരട്ടപ്പൊങ്കാല ഭക്തിസാന്ദ്രമായി. ദുർഗ്ഗാദേവിയുടെയും ഭദ്രകാളിദേവിയുടെയും പ്രീതിക്കായാണ് ക്ഷേത്രത്തിൽ ഇരട്ടപ്പൊങ്കാല സമർപ്പിച്ചത്. നാനൂറോളം കുടുംബിനികളാണ് പൊങ്കാലയർപ്പിക്കാനായി ക്ഷേത്രസന്നിധിയിലെത്തിയത്.
അമ്പലത്തിനു ചുറ്റുമുള്ള സ്ഥലങ്ങളിലും പള്ളിക്കടവ് റോഡ് വരെയും വീട്ടമ്മമാർ പൊങ്കാലയടുപ്പുകൾ കൂട്ടി. രാവിലെ ശുഭമുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി മുഖ്യൻ തൃപ്പൂണിത്തുറ പെരുമ്പിള്ളിയാഴത്തുമന ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി ദീപം പകർന്നു നൽകിയതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. തന്ത്രി നൽകിയ ദീപത്തിൽ നിന്നും കൊതുമ്പുകളിൽ പകർത്തി വീട്ടമ്മമാർ താങ്കളുടെ അടുപ്പുകളിലേക്ക് ദീപം തെളിച്ചു.
പൊങ്കാലക്കലുകളിൽ വെള്ളം തിളച്ചു മറിഞ്ഞപ്പോൾ ഭക്തരുടെ മനസ്സിലും ഭക്തി തിളച്ചുപൊങ്ങി. പ്രാർത്ഥനയോടെ അരി കഴുകിയിട്ട്, പ്രാർത്ഥനാനിമഗ്നരായി അവർ ദേവീ കടാക്ഷത്തിനായി യാചിച്ചു. തുടർന്ന് ജീവിത എഴുന്നെള്ളി വന്ന് അടുപ്പുകളിൽ പുണ്യാഹം തളിച്ചതോടെ വെള്ളാപ്പാട് അമ്മയുടെ ഇരട്ടപ്പൊങ്കാല ചടങ്ങുകൾ പൂർത്തിയായി.
വെള്ളാള മഹാസഭയുടെ നേതൃത്വത്തിൽ ഭക്തർക്കായി സംഭാര വിതരണം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി ഷോൺ ജോർജ്, ജോസ് കെ. മാണി എന്നിവർ ക്ഷേത്ര സന്ദർശനം നടത്തി പൊങ്കാല ദർശനം നടത്തി. മുൻ മുൻസിപ്പൽ കൗൺസിലർ മായാ പ്രദീപ് പൊങ്കാലയർപ്പിച്ചു.















