പാലാ നഗരസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് അധികാരം പിടിച്ച യുഡിഎഫ് പിന്തുണയുള്ള ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ് ആയിരുന്നു ഇന്നലെ. വൈസ് ചെയർപേഴ്സൺ മായാ രാഹുൽ അവതരിപ്പിച്ച ബഡ്ജറ്റ് പുതിയ ഭരണസമിതിയുടെ വികസന, ക്ഷേമ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നതും, അമിതമായ അവകാശവാദങ്ങൾ ഇല്ലാത്തതും യാഥാർത്ഥ്യബോധത്തിന് നിരക്കുന്നതും ആയിരുന്നു. ബഡ്ജറ്റിൽ യുഡിഎഫിനെ വിമർശിക്കുവാൻ ഒരു പഴുതു പോലും ലഭിക്കാതിരുന്ന പ്രതിപക്ഷം തങ്ങൾ ബഡ്ജറ്റിന് പൂർണ്ണ പിന്തുണ നൽകുന്നു എന്നും ജോസ് കെ മാണിയുടെ പേര് ബഡ്ജറ്റിൽ പരാമർശിക്കാത്തതിൽ മാത്രം തങ്ങൾക്ക് പ്രതിഷേധമുണ്ട് എന്നും അറിയിച്ച് പിൻവാങ്ങി.
മുന്നോട്ടുവെക്കുന്നത് ക്ലീൻ പാല എന്ന ആശയവും, തൂക്ക് പാലത്തിലൂടെ ടൂറിസം വികസനവും, ആർ വി പാർക്ക് പുനരുദ്ധാരണവും ഉൾപ്പെടെയുള്ള പദ്ധതികളും
ദീർഘവീക്ഷണം ഇല്ലാതെ നിർമ്മിച്ച് ഉപയോഗശൂന്യമായി മാറിയ അമിനിറ്റി സെന്ററും ലണ്ടൻ ബ്രിഡ്ജും ഇതോടുകൂടി ഉപയുക്തമാക്കാം എന്ന ആശയമാണ് ഭരണസമിതിക്കുള്ളത്. ജനറൽ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിവിഷൻ, പാൻ മസാല ഷോപ്പുകൾക്ക് കടിഞ്ഞാണിട്ട് ലഹരി വ്യാപനം തടയൽ, അതുപോലെതന്നെ പൊതുജനങ്ങളുടെ സഹകരണത്തോടെ സാമൂഹ്യ വാച്ച് ഗ്രൂപ്പുകൾ എന്നിവയും പ്രധാന പദ്ധതികൾ ആണ്. സാമൂഹ്യ ക്ഷേമത്തിന് ഊന്നൽ നൽകുന്ന മറ്റു പദ്ധതികളും ബഡ്ജറ്റിനോട് ചേർന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.













