തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന അഞ്ച് മക്കളില്‍ മൂന്നാമത്തവളായിരിന്നു മറിയം ത്രേസ്യ. ഉത്തമമാതൃകയായ അവളുടെ അമ്മയുടെ ശിക്ഷണത്തില്‍ വളരെയേറെ ഭക്തിയിലും, വിശുദ്ധിയിലുമായിരുന്നു അവള്‍ വളര്‍ന്ന് വന്നത്. ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള ഒരു സമ്പന്ന കുടുംബമായിരുന്നു അവരുടേതെങ്കിലും, ത്രേസ്യായുടെ അപ്പൂപ്പന്‍ തന്റെ ഏഴ് പെണ്‍മക്കളേയും സ്ത്രീധനം നല്‍കി വിവാഹം ചെയ്തയക്കുവാനായി ഭൂമി വിറ്റ് തീര്‍ക്കുകയും ക്രമേണ അവര്‍ ദരിദ്രരായി തീരുകയും ചെയ്തു. കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയില്‍ മനംനൊന്ത് അവളുടെ പിതാവും,
സഹോദരനും മദ്യപാനത്തിന് അടിമകളായി മാറി. ഇങ്ങനയുള്ള ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് പ്രേഷിത രംഗത്തെ ഭാവിവാഗ്ദാനം ഉയര്‍ന്ന്‍ വന്നത്. മറിയം ത്രേസ്യായുടെ ജീവിതത്തിന്റെ ആദ്യ പകുതിവരെ, മാമ്മോദീസാ പേരായ ത്രേസ്യാ എന്ന പേരിലായിരുന്നു അവള്‍ അറിയപ്പെട്ടിരുന്നത്. 1904 മുതല്‍ അവള്‍ തന്റെ നാമം മറിയം ത്രേസ്യാ എന്നാക്കി മാറ്റി. കാരണം പരിശുദ്ധ കന്യക അവള്‍ക്ക് ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെടുകയും “മറിയം” എന്ന പേര് അവളുടെ പേരിന്റെ കൂടെ ചേര്‍ക്കുവാന്‍ അവളോട് ആവശ്യപ്പെടുകയും ചെയ്തു. അവള്‍ അപ്രകാരം ചെയ്യുകയും ചെയ്തു. ക്രിസ്തുവിനെ അനുകരിക്കുവാനുള്ള ആഴമായ ആഗ്രഹം കൊണ്ട് അവള്‍ പാവങ്ങളേയും, രോഗികളേയും സഹായിക്കുകയും, തന്റെ ഇടവകയില്‍ ഏകാന്തവാസം നയിക്കുന്നവരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് സാന്ത്വനം നല്‍കുകയും ചെയ്തു. കുഷ്ഠരോഗികളേയും, ചിക്കന്‍പോക്സ് പിടിപ്പെട്ടവരേയും വരെ അവള്‍ ശുശ്രൂഷിച്ചിരുന്നു. രോഗികളായവര്‍ മരിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ അനാഥരായ മക്കളെ ത്രേസ്യാ സന്തോഷത്തോടെ പരിപാലിച്ചു.
1903-ല്‍ മറിയം ത്രേസ്യാ ഏകാന്തമായ ഒരു പ്രാര്‍ത്ഥനാ ഭവനം നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി മെത്രാന്റെ പക്കല്‍ അപേക്ഷ സമര്‍പ്പിച്ചു. തൃശൂര്‍ ജില്ലയിലെ അന്നത്തെ അപ്പസ്തോലിക വികാര്‍ ആയിരുന്ന മാര്‍ ജോണ്‍ മേനാച്ചേരി ആദ്യം അവളുടെ ദൈവനിയോഗത്തെ പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. പുതിയതായി രൂപമെടുത്ത ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭയില്‍ ചേരുവാന്‍ അദ്ദേഹം അവളോടു ആവശ്യപ്പെട്ടു.1912-ല്‍ അദ്ദേഹം അവള്‍ക്ക് ഒല്ലൂരിലുള്ള കര്‍മ്മലീത്താ മഠത്തില്‍ താമസിക്കുവാനുള്ള സംവിധാനമൊരുക്കി. എന്നാല്‍ താന്‍ അതിനായിട്ടല്ല വിളിക്കപ്പെട്ടിരിക്കുന്നതെന്ന് അവള്‍ക്കറിയാമായിരുന്നു. അവിടത്തെ കന്യാസ്ത്രീകള്‍ അവളെ തങ്ങളുടെ സഭയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തെങ്കിലും ഇതല്ല തന്റെ ദൈവവിളിയെന്ന കാര്യം അവള്‍ക്കറിയാമായിരുന്നു.
അങ്ങനെ 1913-ല്‍ മാര്‍ ജോണ്‍ മേനാച്ചേരി ഒരു പ്രാര്‍ത്ഥനാ ഭവനം നിര്‍മ്മിക്കുവാന്‍ അവളെ അനുവദിക്കുകയും അതിന്റെ വെഞ്ചിരിപ്പിനായി തന്റെ സെക്രട്ടറിയേ അയക്കുകയും ചെയ്തു. അധികം വൈകാതെ ത്രേസ്യാ അങ്ങോട്ടേക്ക് മാറുകയും, അവളുടെ മൂന്ന്‍ സഹചാരികളും അവളോടൊപ്പം ചേരുകയും ചെയ്തു. അവര്‍ പ്രാര്‍ത്ഥനയും കഠിനമായ അനുതാപവും നിറഞ്ഞ ഒരു ജീവിതം നയിച്ചു പോന്നു. കൂടാതെ രോഗികളെ സന്ദര്‍ശിക്കുക, ജാതിയും മതവും നോക്കാതെ പാവങ്ങളെ സഹായിക്കുക തുടങ്ങിയ നല്ല പ്രവര്‍ത്തികള്‍ അനുഷ്ഠിച്ച് പോന്നു.
അമ്പതാമത്തെ വയസ്സില്‍ അവള്‍ മരിക്കുമ്പോള്‍ 55 കന്യാസ്ത്രീകളും, 30 താമസക്കാരും, 10 അനാഥരും അവളുടെ പരിപാലനയില്‍ ഉണ്ടായിരുന്നു. 1964-ല്‍ സഹസ്ഥാപകനായ വിതയത്തിലച്ചന്‍ മരിക്കുന്നത് വരെ അചഞ്ചലമായി മുന്നേറികൊണ്ടിരുന്ന ഈ സഭയുടെ അമരത്തു അദ്ദേഹം ഉണ്ടായിരുന്നു. രണ്ടായിരാമാണ്ടായപ്പോഴേക്കും ഈ സന്യാസിനീ സഭക്ക് കേരളത്തിലും, വടക്കെ ഇന്ത്യയിലും, ജര്‍മ്മനിയിലും, ഘാനയിലുമായി 1584 ഓളം നിത്യവൃതമെടുത്ത കന്യാസ്ത്രീകള്‍ സേവനനിരതരായി ഉണ്ടായി. നിലവില്‍ 7 പ്രോവിന്‍സുകളും, 119 നോവീസുകളും, 176 ഭവനങ്ങളും ഹോളി ഫാമിലി (C.H.F) സഭക്കുണ്ട്.