1198-ല്‍ ലിയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സസിന്റേയും, കാസ്റ്റില്ലേയിലെ ബെരന്‍ങ്ങേരയുടേയും മൂത്തമകനായിട്ടാണ് വിശുദ്ധ ഫെര്‍ഡിനാന്റ് ജനിച്ചത്. തന്റെ 18-മത്തെ വയസ്സില്‍ വിശുദ്ധന്‍ പാലെന്‍സിയാ, വല്ലഡോളിഡ്, ബുര്‍ഗോസ് എന്നിവിടങ്ങളിലെ രാജാവായി.
ചതിയനും, കൗശലക്കാരനുമായിരുന്ന ഡോണ്‍ അല്‍വാരെസ് എന്ന പ്രഭു രാജ്യത്ത് കുഴപ്പങ്ങള്‍ക്കും, ആഭ്യന്തര യുദ്ധങ്ങള്‍ക്കും കാരണമായപ്പോള്‍ വിശുദ്ധന്‍ തന്റെ വിവേകവും, ധൈര്യവും തന്റെ മാതാവിന്റെ ഉപദേശങ്ങളും കൊണ്ട് അതിനെയെല്ലാം മറികടന്നു. ഡോണ്‍ അല്‍വാരെസിനെ വിശുദ്ധന്‍ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. ഒരു വലിയ രാജാവായിരുന്നുവെങ്കിലും വിശുദ്ധന്‍ തന്റെ മാതാവിനെ അനുസരിക്കുകയും വളരെയേറെ ബഹുമാനിക്കുകയും ചെയ്തിരുന്നു. തന്റെ മാതാവിന്റെ ഉപദേശത്താല്‍ വിശുദ്ധന്‍ 1219-ല്‍ ജര്‍മ്മനിയിലെ ചക്രവര്‍ത്തിയായിരുന്ന സോബിയായിലെ ഫിലിപ്പിന്റെ മകളായിരുന്ന ബിയാട്രിക്സിനെ തന്റെ ഭാര്യയായി സ്വീകരിച്ചു. വളരെ സന്തോഷകരമായ ഈ ദാമ്പത്യത്തില്‍ അവര്‍ക്ക് 7 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും ജനിച്ചു.
ഭരണത്തിലും, നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും വളരെ കര്‍ക്കശക്കാരനായിരുന്നു വിശുദ്ധന്‍. തനിക്ക് എതിരെയുണ്ടായിരുന്ന ലഹളകള്‍ വളരെ പെട്ടെന്ന് തന്നെ വിശുദ്ധന്‍ അവസാനിപ്പിച്ചു. എന്നിരുന്നാലും ദാനധര്‍മ്മങ്ങളില്‍ ഏറെ തല്‍പ്പരനായിരുന്നു വിശുദ്ധന്‍. നീതിനടപ്പാക്കുന്നതിനായി വിശുദ്ധന്‍ റോയല്‍ കൗണ്‍സില്‍ ഓഫ് കാസ്റ്റില്‍ എന്നറിയപ്പെടുന്ന കോടതി സ്ഥാപിക്കുകയും, ഏറ്റവും സമര്‍ത്ഥരായ അഭിഭാഷകരെ ഉപയോഗിച്ച് ഒരു വ്യക്തമായ നിയമസംഹിതക്ക് രൂപം നല്‍കുകയും ചെയ്തു.
1225-ല്‍ ബായിസാ ആക്രമിച്ചു കൊണ്ട് വിശുദ്ധന്‍ മൂറുകള്‍ക്കെതിരായ തന്റെ ആദ്യത്തെ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിറ്റേ വര്‍ഷം ആഫ്രിക്കന്‍ വംശജനും രാജാവുമായിരുന്ന ആബെന്‍ മാഹോമെറ്റ് തന്റെ അധികാര പ്രദേശങ്ങള്‍ ഫെര്‍ഡിനാന്റിനു അടിയറവെക്കുകയും, അദ്ദേഹത്തിന്റെ അധീശത്വം അംഗീകരിക്കുകയും ചെയ്തു. 1230-ല്‍ വിശുദ്ധ ഫെര്‍ഡിനാന്റ് കൊര്‍ദോവയിലേയും, ആന്‍ഡലൂഷ്യയിലേയും 20-ഓളം പ്രദേശങ്ങള്‍ തന്റെ അധീനതയിലാക്കി.
ആഫ്രിക്കയിലെ മൂറുകളെ ആക്രമിക്കുവാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടക്കാണ് വിശുദ്ധന്‍ അവസാനമായി രോഗബാധിതനാവുന്നത്. കുമ്പസാരവും മറ്റ് കൂദാശകളും വഴി വിശുദ്ധന്‍ തന്റെ മരണത്തെ സ്വീകരിക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. സെഗോവിയായിലെ മെത്രാന്റേയും, പുരോഹിതന്‍മാരുടേയും സാന്നിധ്യത്തില്‍ വിശുദ്ധന്‍ തന്റെ കിടക്കയില്‍ നിന്നും എഴുന്നേറ്റ് തറയില്‍ മുട്ട് കുത്തിനിന്നു കുരിശുരൂപം കയ്യിലെടുത്ത് കണ്ണുനീരോട്കൂടി അതിനെ ചുംബിച്ചു. തുടര്‍ന്നു അദ്ദേഹം കുമ്പസാരം നടത്തി. അങ്ങിനെ 1252 മെയ് 30ന് തന്റെ 53-മത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. വിശുദ്ധന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തെ സേവില്ലേയിലെ ദേവാലയത്തില്‍ മാതാവിന്റെ രൂപത്തിന് കീഴെ അടക്കം ചെയ്തു. അവിടത്തെ ഒരു അള്‍ത്താരയില്‍ വിശുദ്ധന്റെ ശരീരം ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. ഇവിടെ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. 1671-ല്‍ ക്ലെമന്റ് പത്താമന്‍ പാപ്പായാണ് ഫെര്‍ഡിനാന്റിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്.