ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ്, പധോ പർദേശ് പലിശ സബ്‌സിഡി സ്‌കീം തുടങ്ങിയ പദ്ധതികളാണ് 2022 മുതൽ കേന്ദ്രസർക്കാർ നിർത്തലാക്കിയത്.
ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ്, പധോ പർദേശ് പലിശ സബ്‌സിഡി സ്‌കീം തുടങ്ങിയ പദ്ധതികളാണ് 2022 മുതൽ കേന്ദ്രസർക്കാർ നിർത്തലാക്കിയത്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള നിരവധി സാമ്പത്തികസഹായ പദ്ധതികൾ നിർത്തലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്‌തതായും ഭാവിയിൽ ഇത്തരം പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജ്ജു ലോക്‌സഭയിൽ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ഈ നടപടികൾ വിദ്യാഭ്യാസ ശക്തീകരണത്തെ പിന്തുണയ്ക്കുന്നതിനുള്ള ബിജെപി സർക്കാരിൻ്റെ ബോധപൂർവമായ അവഗണന തുറ ന്നുകാട്ടുന്നതാണെന്ന് കൊടിക്കുന്നിൽ പ്രതികരിച്ചു. അഞ്ചു വർഷത്തിനിടയിൽ 3000 കോടി രൂപയാണ് കേന്ദ്രസർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ബജറ്റിൽ വെട്ടിക്കുറച്ചത്. കഴിഞ്ഞ അഞ്ചു വർഷം 10,432.53 കോടി രൂപ ഇതിനായി അനുവദിച്ചെങ്കിലും 7,369.95 കോടി മാത്രമാണു വിതരണം ചെയ്തത്.