തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് ശബരിമല സ്വർണക്കൊള്ള കാരണമായോ എന്നത് സംബന്ധിച്ച തർക്കങ്ങൾക്കിടെ ഫലം അവലോകനം ചെയ്യുന്നതിനായുള്ള സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം.
ശബരിമല തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായില്ലെന്ന എം വി ഗോവിന്ദൻറെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. ശബരിമലയും പരാജയ കാരണമായിരിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അഭിപ്രായം. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷങ്ങൾ അകന്നതും തിരിച്ചടിയായോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയും ചേരും.
അതേസമയം, ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികൾക്കും യോജിപ്പില്ല. സർക്കാർ നിലപാടുകൾക്കെതിരെയും പാർട്ടിയുടെ നയ സമീപനങ്ങൾക്കെതിരെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അതിരൂക്ഷ വിമർശനമാണ് ഉയർന്നത്.














