കോട്ടയം: വാക്കേത്തറ- കപിക്കാട് റോഡിൻ്റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
പശ്ചാത്തല – വികസന മേഖലയിൽ സംസ്ഥാനം വലിയൊരു കുതിപ്പാണ് കരസ്ഥമാക്കിയതെന്ന് മന്ത്രി പറഞ്ഞു. ലെവൽ ക്രോസ് ഒന്നു പോലുമില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യമുണ്ടാർ തയ്യിൽച്ചിറയിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ. എ. അധ്യക്ഷത വഹിച്ചു.
കല്ലറ- തലയാഴം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാക്കേത്തറ- കപിക്കാട് റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കായി
കിഫ്ബിയിൽ നിന്ന് 25.02 കോടി രൂപയാണ് ചെലവഴിക്കുന്നത് . 5.775 കിലോമീറ്റർ നീളത്തിലും 5.80 മീറ്റർ വീതിയിലുമാണ് റോഡ് നിർമാണം.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ മിനി അഗസ്റ്റിൻ, ലിജി സലഞ്ചരാജ്, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, , ബ്ലോക്ക് പഞ്ചായത്തംഗം ശ്യംകുമാർ, കല്ലറ ഗ്രാമപഞ്ചായത്തംഗങ്ങളായ ടിൻ്റു ജോസഫ്, പ്രമീളാ ഷിബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡോ. സി. എം. കുസുമൻ, എം.ഡി. ബാബുരാജ്, സംഘടക സമിതി കൺവീനർ എം.ജി. ഫിലേന്ദ്രൻ എന്നാവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: വാക്കേത്തറ- കപിക്കാട് റോഡിൻ്റെ നിർമാണോദ്ഘാടന ശിലാഫലകം സി.കെ. ആശ എം.എൽ.എ. അനാശ്ചാദനം ചെയ്യുന്നു













