തിരുവനന്തപുരം: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 13-ന് കാസർഗോട്ടുനിന്ന് ആരംഭിച്ച അവകാശ സംരക്ഷണയാത്ര ഇന്ന് (ഒക്ടോബർ 24) തിരുവനന്തപുരത്ത് സമാപിക്കും. ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം കാത്തുപരിപാലിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു നടപ്പാക്കുക, കാർഷികവിളകളുടെ വിലത്തകർച്ച പരിഹരിക്കുക, വന്യജീവി അക്രമങ്ങൾ തടയുക, വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ യാത്ര സംഘടിപ്പിച്ചത്.
ഇന്ന് രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നു പ്രകടനമായി ആരംഭിക്കുന്ന അവകാശ സംരക്ഷണയാത്ര സെക്രട്ടേറിയറ്റിനു മുന്നിൽ എത്തിച്ചേരും. തുടർന്ന് 11 മണിക്ക് ആരംഭിക്കുന്ന ധർണയിൽ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ പ്രസംഗിക്കും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ജേക്കബ് നിക്കോളാസ്, ഡോ. ജോസ്‌കുട്ടി ജോസ്, ടോണി പുഞ്ചക്കുന്നേൽ, ഫാ. ഫിലിപ്പ് കവിയിൽ, ഡോ.കെ.എം. ഫ്രാൻസിസ് എന്നിവർ യാത്രയ്ക്കും ധർണയ്ക്കും നേതൃത്വം നൽകും.












