പിരപ്പൻകോട് മുരളിക്ക് പിന്നാലെ ക്യാപിറ്റൽ പണിഷ്മെന്റിൽ വെളിപ്പെടുത്തലുമായി സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പ്. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ, വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞെന്നാണ് സുരേഷ് കുറുപ്പിന്റെ
വെളിപ്പെടുത്തൽ. ഇതിനുശേഷമാണ് വി എസ് സമ്മേളനത്തിൽ നിന്നും മടങ്ങിയതെന്നും മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ ലേഖനത്തിൽ കെ സുരേഷ് കുറുപ്പ് തുറന്നുപറഞ്ഞു. ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന പരാമർശത്തിന് പിന്നാലെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കുപോയി.
ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് സുരേഷ് കുറുപ്പ് ലേഖനത്തിൽ പറയുന്നു. ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്നു സുരേഷ് കുറുപ്പ്. വിഎസ് അച്യുതാനന്ദന്റെ മരണശേഷം പാർട്ടിയെ പ്രതിരോധത്തിലാക്കി ഉയർന്ന ആക്ഷേപങ്ങളിൽ ഒന്നായിരുന്നു വിഎസിന് ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം.













