2025 നവംബർ 22 ശനി 1199 വൃശ്ചികം 06
വാർത്തകൾ
🗞️👉 ‘വിറ്റാ നോവ’ – ദേശീയ സെമിനാർ ആരംഭിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും, ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻറൽ ഹെൽത്ത്,പാലാ അഡാർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ‘വിറ്റാ നോവ 2K25’ ആരംഭിച്ചു. “സ്ട്രോങ്ങ് മൈൻഡ്സ്, ബ്രൈറ്റ് ഫ്യൂച്ചർ” എന്ന സന്ദേശം നൽകുന്ന ഈ ദേശീയ സെമിനാർ യുവാക്കളിലും കൗമാരക്കാരിലും വർദ്ധിച്ചുവരുന്ന ലഹരി ആശ്രയ പ്രശ്നങ്ങളെ സമഗ്രമായ വിലയിരുത്തുകയും പ്രതിരോധ ചികിത്സ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ മാർഗരേഖകൾ രൂപപ്പെടുത്തുകയും ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാർ തലത്തിലേക്ക് സമർപ്പിക്കുകയും ചെയ്യും.
🗞️👉 മുട്ടുചിറയിൽ നസ്രാണി സമ്മേളനം; സമുദായ ഐക്യം ശക്തിപ്പെടുത്താൻ ആഹ്വാനം
മുട്ടുചിറ: ഈശോ മിശിഹായുടെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായ മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി മുട്ടുചിറ റൂഹാ ദ്കുദിശാ പള്ളിയിൽ നസ്രാണി സമുദായ സമ്മേളനം നടന്നു. വിവിധ സഭകളുടെ സംയുക്ത പങ്കാളിത്തം സമ്മേളനത്തിന് ശ്രദ്ധേയമായി.
മാർത്തോമ്മാ ശ്ലീഹായുടെ വരവിലൂടെ ആരംഭിച്ച് പതിനെട്ട് നൂറ്റാണ്ടുകൾ നസ്രാണി സമുദായം കാത്തുസൂക്ഷിച്ച “മാർത്തോമ്മാ മാർഗ്ഗം” വീണ്ടെടുക്കുന്നതിലൂടെ സമുദായ ഐക്യവും ശക്തീകരണവും സാധ്യമാക്കണമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത സഭാ പിതാക്കന്മാർ ആഹ്വാനം ചെയ്‌തു.
🗞️👉 ഗുജറാത്തിൽ ബിഎൽഒ ആത്മഹത്യ ചെയ്‌തു; കാരണം എസ്ഐആർ ജോലിയുടെ അമിതഭാരം
എസ്ഐആർ നടപടികൾക്കിടെ ഗുജറാത്തിലും ബിഎൽഒ ആത്മഹത്യ ചെയ്തു. സോംനാഥ് ജില്ലയിലെ BLO അരവിന്ദ് വധേർ ആണ് ആത്മഹത്യ ചെയ്തത്. എസ്ഐആറിന്റെ ജോലി ഭാരം താങ്ങാനാകുന്നില്ലെന്ന് സോംനാഥിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. കൊടിനാർ താലൂക്കിലെ ദേവ്‌ലി ഗ്രാമത്തിലുള്ള വീട്ടിൽ 6.30 ഓടെയാണ് അരവിന്ദ് വധേറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സർക്കാർ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായിരുന്നു വധേർ. “ഇനി എനിക്ക് ഈ എസ്ഐആർ ജോലി ചെയ്യാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ക്ഷീണവും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്നു. നമ്മുടെ മകനെ നോക്കണം. ഇതല്ലാതെ എനിക്ക് മറ്റ് മാർഗമില്ല” അരവിന്ദ് വധേറിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. മരണത്തെക്കുറിച്ച് എല്ലാ വശങ്ങളിൽ നിന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് സോമനാഥ് കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എൻ വി ഉപാധ്യായ പറഞ്ഞു.
🗞️👉 ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു; കൊല്ലം ആയൂർ സ്കൂളിലെ അധ്യാപികക്കെതിരെ പരാതി
അറ്റൻഡൻസ് എഴുതിയിരുന്ന പേപ്പർ വലിച്ചുകീറിയെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപിക. കൊല്ലം ആയൂർ ജവഹർ സ്കൂളിലെ ഓട്ടിസം സെന്ററിൽ വെച്ചായിരുന്നു അധ്യാപികയുടെ ക്രൂരത. കുട്ടിയുടെ ബന്ധുക്കൾ ചടയമംഗലം പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. ആയൂർ ജവഹർ സ്കൂളിലെ ഷീജ എന്ന അധ്യാപികക്കെതിരെയാണ് പരാതി. ഭിന്നശേഷിക്കാരനായ 13 വയസ്സുള്ള വിദ്യാർത്ഥി ക്ലാസ് കഴിഞ്ഞ പോകുന്ന വഴിക്ക് അറ്റൻഡൻസ് എഴുതിരുന്ന പേപ്പർ വലിച്ച് കീറി. ഇതിന് പിന്നാലെയാണ് സ്റ്റീൽ സ്കെയിൽ കൊണ്ട് കുട്ടിയുടെ ഇരു കൈകളിലും അടിച്ചത്. മാതാവിൻ്റെ മുന്നിൽ വച്ചായിരുന്നു അധ്യാപികയുടെ ക്രൂരത. അടിക്കരുത് എന്ന് പറഞ്ഞതിനുശേഷം പിന്നെയും അടിച്ചു എന്നാണ് പരാതി.
🗞️👉 ബിഹാർ മന്ത്രിസഭാ വികസനം: നിർണ്ണായക വകുപ്പുകൾ ബിജെപിക്ക്; 20 വർഷത്തിനുശേഷം ആഭ്യന്തരം ഉപമുഖ്യമന്ത്രിക്ക്
ബിഹാർ ബിജെപിക്ക് വഴങ്ങി മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് ആഭ്യന്തര വകുപ്പ് നൽകി. കഴിഞ്ഞ 20 വർഷമായി നിതീഷ് കുമാറായിരുന്നു ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. വിജയ് കുമാർ സിൻഹയ്ക്ക് മൈൻ ആൻഡ് ജിയോളജി വകുപ്പിനൊപ്പം ലാൻഡ്, റവന്യൂ വകുപ്പും ലഭിച്ചു. മംഗൾ പാണ്ഡെ ആരോഗ്യ, നിയമ വകുപ്പുകളുടെ ചുമതല വഹിക്കും, ദിലീപ് ജയ്‌സ്വാളിനെ വ്യവസായ മന്ത്രിയായി നിയമിച്ചു.














