ദൈവഭക്തിയിലും പ്രാർത്ഥനയിലും ഉപവാസത്തിലും മുഴുകി ജീവിച്ച വിശുദ്ധ മാർട്ടിൻ ഡി പോറസിൻ്റെ ഓർമ്മ ദിനമാണ് ഇന്ന്. 1579-ൽ പെറുവിലെ ലിമായിൽ ഒരു സ്പാനിഷ് പ്രഭുവിൻ്റെയും പനാമക്കാരിയായ ഒരു ആഫ്രോ-വംശജയുടെയും മകനായിട്ടാണ് വിശുദ്ധൻ ജനിച്ചത്. അമ്മയുടെ കറുത്ത നിറവും പ്രകൃതവും ലഭിച്ചതിനാൽ, ഉന്നതകുലനായ പിതാവ് അദ്ദേഹത്തെ വീട്ടിൽ നിന്ന് പുറത്താക്കി.
ഒരു ശസ്ത്രക്രിയാവൈദ്യൻ്റെ സഹായിയായി ജോലി ചെയ്ത യുവാവായ മാർട്ടിൻ, പിന്നീട് ഡൊമിനിക്കൻ സഭയിൽ അൽമായ സഹോദരനായി ചേർന്നു. ലിമായിലെ സന്യാസ വൈദ്യശാലയിൽ നടത്തിപ്പുകാരനായി നിയമിതനായ അദ്ദേഹം, നഗരത്തിലെ രോഗികളെയും ആഫ്രിക്കയിൽ നിന്ന് പെറുവിലെത്തിച്ച അടിമകളെയും ശുശ്രൂഷിക്കുന്നതിൽ പ്രത്യേകം താല്പര്യം കാണിച്ചു. മനുഷ്യരോടും മൃഗങ്ങളോടും അദ്ദേഹം തുല്യ കാരുണ്യത്തോടെ പെരുമാറി. കീടങ്ങളോടുപോലും സ്നേഹപൂർവ്വം ഇടപെട്ട അദ്ദേഹത്തെ, മൃഗങ്ങളെ കൈകളിൽ പിടിച്ചുനിൽക്കുന്നതായി പലപ്പോഴും ചിത്രീകരിക്കാറുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത വ്യക്തിയായിരുന്നിട്ടും, അക്കാലത്തെ പ്രമുഖ മതപണ്ഡിതന്മാർപോലും ദൈവസംബന്ധമായ കാര്യങ്ങളിൽ സംശയനിവാരണം വരുത്താനായി അദ്ദേഹത്തെ സമീപിച്ചിരുന്നു. ലിമായിലെ വിശുദ്ധ റോസ്, ധന്യനായ ജോൺ മസ്സിയാസ് എന്നിവർ അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. സാമൂഹ്യ നീതിയുടെ മധ്യസ്ഥൻ എന്ന് അനൗദ്യോഗികമായി അറിയപ്പെടുന്ന മാർട്ടിൻ, തൻ്റെ ജീവിതകാലം മുഴുവൻ ഡൊമിനിക്കൻ വൈദ്യശാലയിൽ ക്ഷുരകൻ, തോട്ടം തൊഴിലാളി, മുഖ്യ രോഗീ ശുശ്രൂഷകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
വിദേശ പ്രേഷിത ദൗത്യത്തിൽ രക്തസാക്ഷിത്വം വരിക്കാൻ അതിയായി ആഗ്രഹിച്ച മാർട്ടിന് അത് സാധ്യമല്ലാത്തതിനാൽ, നിരന്തരമായ പ്രായശ്ചിത്വങ്ങളിലൂടെ സ്വയം ദൈവത്തിന് സമർപ്പിച്ചു. അതിന് പ്രതിഫലമായി ദൈവം അദ്ദേഹത്തിന് ശൂന്യതയിൽ നിൽക്കുന്നതിനും ഒരേസമയം വിവിധ സ്ഥലങ്ങളിൽ കാണപ്പെടുന്നതിനുമുള്ള അത്ഭുതകരമായ കഴിവുകൾ നൽകി. തൻ്റെ സഹോദരിയുടെ വീട്ടിൽ പട്ടികൾക്കും പൂച്ചകൾക്കുമായി അദ്ദേഹം ഒരു ശുശ്രൂഷാലയം നടത്തിയിരുന്നു.
ആധ്യാത്മികതയുടെ നിറകുടമായിരുന്ന ഈ വിശുദ്ധൻ, സഭയിലെ മെത്രാന്മാരുടെയും മറ്റുള്ളവരുടെയും ദൈവശാസ്ത്രപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രശസ്തനായിരുന്നു. ലിമായിലെ വിശുദ്ധ റോസിൻ്റെ അടുത്ത സുഹൃത്തായിരുന്ന മാർട്ടിൻ, 1639 നവംബർ 3-ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1962 മെയ് 6-ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.













