ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി നൈജീരിയന്‍ മെത്രാന്മാര്‍
നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ അതീവ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ച് നൈജീരിയന്‍ മെത്രാന്മാര്‍. സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥനയ്ക്കു നൈജീരിയന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. ബെന്യു സംസ്ഥാനത്ത് യാതൊരു പ്രകോപനവും കൂടാതെ നടത്തുന്ന ആക്രമണങ്ങളും നിരപരാധികളെ ഇല്ലായ്മ ചെയ്യുന്നതും
അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നൈജീരിയയിലെ ഗ്ബോക്കോ കത്തോലിക്ക രൂപതയിലെ ബിഷപ്പ് വില്യം അമോവ് അവെന്യ അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് നിന്നു ഉയരുന്നത് വേദനയുടെ നിലവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഏകദേശം രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന നിരന്തരമായ അക്രമത്തിന്റെയും, കുടിയിറക്കലിന്റെയും,
കഷ്ടപ്പാടുകളുടെയും ഇരുണ്ട ചിത്രമാണ് ബെന്യു താഴ്‌വരയില്‍ ഉള്ളതെന്ന് ബിഷപ്പ് അവെന്യ പറഞ്ഞു. ഏകദേശം 20 വർഷമായി, ബെന്യു സംസ്ഥാനം തുടർച്ചയായ കൊലപാതകങ്ങൾക്കും, ആക്രമണങ്ങള്‍ക്കും ആയിരക്കണക്കിന് തദ്ദേശീയരെ അവരുടെ പൂർവ്വിക മാതൃ സ്ഥലങ്ങളില്‍ നിന്ന് പുറത്താക്കുന്നതിനും സാക്ഷ്യം വഹിച്ചു. ഈ പ്രക്രിയയിൽ അവരുടെ ഉപജീവനമാർഗം പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും നൈജീരിയൻ ബിഷപ്പ് ചൂണ്ടിക്കാട്ടി.













