തിരുവനന്തപുരം: സംസ്ഥാനത്ത് 2027 മുതൽ 2032 വരെയുള്ള അടുത്ത 5 വർഷത്തെ വൈദ്യുതി നിരക്ക് പരിഷ്കരണത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കി. സമയം നോക്കി നിരക്ക് നിശ്ചയിക്കുന്ന ‘ടൈം ഓഫ് ഡേ’ (ToD) സംവിധാനം കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കാനാണ് പ്രധാന നിർദ്ദേശം.
സോളാർ ഉത്പാദനം കൂടുതലുള്ള പകൽ സമയങ്ങളിൽ കുറഞ്ഞ നിരക്കും, വൈദ്യുതി ആവശ്യകതയേറുന്ന രാത്രിയിലെ പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കും ഈടാക്കി വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യം. ബാറ്ററി സ്റ്റോറേജുള്ള പുരപ്പുറ സോളാർ ഉത്പാദകർക്ക് പീക്ക് സമയത്ത് ഇളവുകൾ നൽകാൻ കെഎസ്ഇബിക്ക് നിർദ്ദേശം സമർപ്പിക്കാം. നിലവിൽ സ്ലാബ് അടിസ്ഥാനത്തിൽ ഈടാക്കുന്ന ഫിക്സഡ് ചാർജ് ഇനി മുതൽ ആകെ ഉപഭോഗം കണക്കാക്കുന്ന രീതിയിലേക്ക് മാറും.
വൈദ്യുതി വാങ്ങൽ ചെലവിലെ വ്യത്യാസം കാരണം 2024 വരെ കെഎസ്ഇബിക്കുണ്ടായ സാമ്പത്തിക നഷ്ടം 2031-ന് മുൻപായി തിരിച്ചുപിടിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, 2027 മുതൽ ഇത് ഉപഭോക്താക്കളിൽ നിന്ന് പിരിച്ചുതുടങ്ങും. ഇതിലൂടെ നിരക്കിൽ വർദ്ധനവുണ്ടാകും. കരട് രേഖയെക്കുറിച്ച് പൊതുജനങ്ങൾക്ക് അടുത്ത മാസം 25 വരെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം.

















