കേരളത്തിൽ പവർ കട്ടിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചു, അങ്ങേയറ്റം ദു:ഖകരമെന്ന് മുൻ മന്ത്രി വീണാ ജോർജ്. കറണ്ട് പോയപ്പോൾ സാച്ചുറേഷൻ കുറഞ്ഞു. കെ.എസ്.ഇ.ബി. ഓഫീസിൽ കുടുംബാംഗങ്ങൾ വിളിച്ചപ്പോൾ ഇൻവെർട്ടർ എന്തുകൊണ്ട് വാങ്ങിയില്ല എന്ന് ചോദിച്ചത്രേ. ഇൻവെട്ടറും
ജനറേറ്ററും വാങ്ങാൻ കഴിയാത്ത അനേകം കുടുംബങ്ങളുണ്ട്.സർക്കാരിന്റെ അനാസ്ഥയിൽ ജീവനുകൾ നഷ്ടപ്പെടുന്നു. അതീവ ഗൗരവതരമാണ് സാഹചര്യമെന്നും വീണാ ജോർജ് കുറ്റപ്പെടുത്തി. കൊവിഡ് കാലത്ത് ഓക്സിജൻ കിട്ടാതെ കേരളത്തിൽ ആരും മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല.
യുദ്ധകാലാടിസ്ഥാനത്തിൽ ആണ് ആശുപത്രികളിലെ ഓക്സിജൻ സ്വയംപര്യാപ്തമാക്കുകയും ഓക്സിജൻ ബെഡ്ഡുകൾ ക്രമീകരിക്കുകയും ഒക്കെ ചെയ്തത്. ഇന്ന് കറണ്ട് കട്ട് മൂലം ഓക്സിജൻ ലഭ്യത കുറഞ്ഞ് കേരളത്തിൽ മരണം സംഭവിച്ചിരിക്കുന്നു. മൂന്ന് മാസം മുമ്പുവരെ കറണ്ട് കട്ട് എന്തെന്ന് പുതിയ തലമുറയിലെ കുട്ടികൾക്ക് അറിയില്ലായിരുന്നു.















