.സാരമായ പൊള്ളലേറ്റ് രണ്ടര മാസം മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞ് മടങ്ങിയപ്പോൾ സ്നേഹനിർഭരമായ യാത്രയയപ്പ്
പാലാ . സ്നേഹത്തിന്റെ മാധുര്യം പങ്ക് വച്ച് വയല സ്വദേശിനി വൽസമ്മ ജോൺ (71) വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. ഗുരുതര പൊള്ളലേറ്റതിനെ തുടർന്നു 78 ദിവസം മാർ സ്ലീവാ മെഡിസിറ്റിയിലെ ബേൺ ഐ.സി.യുവിൽ ചികിത്സ തേടി സുഖം പ്രാപിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ വൽസമ്മയ്ക്ക് ആശുപത്രി അധികൃതർ നൽകിയത് സ്നേഹോഷ്മളമായ യാത്രയയപ്പാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടുമുറ്റത്ത് വച്ചാണ് വൽസമ്മയ്ക്ക് അപകടം സംഭവിച്ചത്. മുറ്റം അടിച്ചു വാരി കരിയലയ്ക്ക് തീ ഇട്ടതിനിടെ തീ ആളി പടർന്ന് ധരിച്ചിരുന്ന വസ്ത്രത്തിനു പുറകിലേക്ക്
പിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കൊണ്ട് തീ ശരീരത്തിലേക്ക് കത്തി പടർന്നു. നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങൾ വെള്ളം കോരി ഒഴിച്ചു തീ കെടുത്തി. ഉടൻ തന്നെ മാർ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ശരീരത്തിൽ 65 ശതമാനം പൊള്ളലേറ്റ് ആഴത്തിലുള്ള മുറിവുകളുമായി അതീവഗുരുതരാവസ്ഥയിലായിരുന്നു വൽസമ്മ. ആധുനിക സംവിധാനങ്ങളോടെയുള്ള മാർ സ്ലീവാ മെഡിസിറ്റിയിലെ ബേൺസ് ഐ.സി.യുവിൽ
പ്രവേശിപ്പിച്ചായിരുന്നു തുടർ ചികിത്സകൾ. വെല്ലുവിളികൾ നിറഞ്ഞ 3 മേജർ ശസ്ത്രക്രിയകൾ ഉൾപ്പെടെ 5 ശസ്ത്രക്രിയകളാണ് വൽസമ്മയ്ക്ക് വേണ്ടി വന്നത്. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഗ്രാഫ്റ്റ് എടുത്തു വച്ച് ശസ്ത്രക്രിയകൾ നടത്തിയാണ് പൊള്ളലേറ്റുണ്ടായ മുറിവുകൾ സുഖപ്പെടുത്തിയത്. അതീവസുരക്ഷിതമായ പരിചരണമാണ് നിസ്വാർത്ഥസേവനവുമായി നഴ്സുമാരുടെയും വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെയും നേതൃത്വത്തിൽ വൽസമ്മയ്ക്ക് ഒരുക്കിയത്. ഇത്രയും ദീർഘമായ കാലയളവിൽ യാതൊരു അണുബാധയും കൂടാതെ മു
റിവുകൾ ഉണങ്ങി പൂർണമായി ഭേദപ്പെട്ടതും ചികിത്സയിലെ നേട്ടമായി.
ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസും പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവിയുമായ എയർ കോമഡോർ ഡോ.പോളിൻ ബാബുവിന്റെ നേതൃത്വത്തിൽ ഈ വിഭാഗത്തിലെ സർജന്മാരായ ഡോ.അനീഷ് ജോസഫ്, ഡോ.ജോസി.ടി.കോശി, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ ഡോ.ജോസ്കുട്ടി മാത്യു, അനസ്തേഷ്യോളജി വിഭാഗത്തിലെ ഡോ.എബി ജോൺ തുടങ്ങിയവരും ചികിത്സയുടെ ഭാഗമായി. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ പ്രാർഥനപൂർണ്ണമായ പരിചരണവും കരുതലും ഒരുക്കി നൽകിയതാണ് വൽസമ്മയെ സാധാരണ
ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിന് കാരണമായതെന്ന് വൽസമ്മയുടെ ഭർത്താവ് വർക്കി ജോൺ പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഐ.ടി ആൻഡ് നഴ്സിംഗ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം,ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവരും വൽസമ്മയെ യാത്രയാക്കാൻ എത്തിയിരുന്നു.
